തകർന്ന് നാടുകാണിച്ചുരം; നന്നാക്കാൻ നടപടിയില്ല

ഗൂഡല്ലൂർ : തകർന്ന് തരിപ്പണമായ നാടുകാണിച്ചുരം നന്നാക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു. നാടുകാണിയിൽനിന്ന്‌ താഴെനാടുകാണിവരെയുള്ള ആറുകിലോമീറ്റർ പാതയാണ് പാടേ തകർന്നിരിക്കുന്നത്. 2022-ൽ 4.25 കോടി രൂപചെലവിട്ട് 2.25 കിലോമീറ്റർ പാത നവീകരിച്ചിരുന്നു. ബാക്കിവന്ന 3.75 കിലോമീറ്റർ പാത 6.25 കോടി രൂപ ചെലവിട്ട് കഴിഞ്ഞവർഷവും നവീകരിച്ചു. എന്നാൽ, കൃത്യമായ പരിപാലനമില്ലാത്തതിനെ തുടർന്ന് പാത പലയിടത്തും തകരുകയായിരുന്നു.

വാഹനങ്ങൾ വളരെ പ്രയാസപ്പെട്ടാണ് ചുരം കടന്ന് കർണാടകത്തിലേക്കും നീലഗിരിയിലേക്കും കേരളത്തിലേക്കും പോകുന്നത്. യാത്രാദുരിതത്തിൽ വലയുമ്പോഴും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. പരിശോധന നടത്തി അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയ്യാറാവണം. ഇനിയും കാലതാമസമുണ്ടായാൽ സമരരംഗത്തിറങ്ങേണ്ടിവരുമെന്ന് സാമൂഹ്യപ്രവർത്തകൻ കെ. സുദർശൻ പറഞ്ഞു.

നാടുകാണി ചുരംപാത ഒടുവിലായി കഴിഞ്ഞവർഷമാണ് നന്നാക്കിയതെന്നും മഴയുൾപ്പെടെയുള്ള കാരണങ്ങളാൽ പാതയുടെ പലഭാഗങ്ങളും തകർന്നിട്ടുണ്ടെന്നും സ്ഥലം പരിശോധിച്ച് ഉടൻ പരിഹാരമുണ്ടാക്കുമെന്നും തമിഴ്‌നാട് ഹൈവേ വകുപ്പിലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ആർ.എൽ. പ്രകാശ് പറഞ്ഞു.