രാത്രിയായാൽ ബസില്ല

കല്പറ്റ : ആവശ്യത്തിന് ബസ് സർവീസ് ഇല്ലാത്തതിനാൽ കല്പറ്റ-മാനന്തവാടി റൂട്ടിൽ രാത്രിയാത്രാ ദുരിതമാണ്. ബസ് കിട്ടാൻ ഏറെനേരം കാത്തുനിന്നും തിരക്കുള്ള ബസിൽ വലിഞ്ഞുകയറിയും വലയുകയാണ് യാത്രക്കാർ. രാത്രിയായാൽ കല്പറ്റയിൽനിന്ന് മാനന്തവാടിക്ക് പ്രാദേശിക സർവീസുകൾ ഇല്ലാത്തതാണ് പ്രശ്നം. രാത്രിയായാൽ ഈ റൂട്ടിൽ സ്വകാര്യ ബസുകളും ഇല്ല.

പിന്നീടുള്ള ആശ്രയം കോഴിക്കോടുനിന്നുൾപ്പെടെ വരുന്ന ദീർഘദൂരസർവീസുകളാണ്. കമ്പളക്കാട്, കണിയാമ്പറ്റ, പനമരം, തോണിച്ചാൽ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരാണ് ബസില്ലാത്തതിന്റെ പേരിൽ ദുരിതമനുഭവിക്കുന്നത്.

വൈകീട്ട് 6.20-ന് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽനിന്ന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി. ബസാണ് കല്പറ്റ-മാനന്തവാടി റൂട്ടിലെ അവസാനത്തെ ലോക്കൽ സർവീസ്. ഏഴുമണിക്ക് ബസ് കല്പറ്റയിലെത്തും. ഈ ബസ് പോയിക്കഴിഞ്ഞാൽ പിന്നെ കോഴിക്കോട് നിന്നുവരുന്ന ബസുകളാണ് ആശ്രയം.

സർവീസുകൾ പുനരാരംഭിക്കണം

കല്പറ്റ-മാനന്തവാടി റൂട്ടിലെ രാത്രിയിലെ യാത്രാപ്രശ്നം ‌പരിഹരിക്കാൻ ലോക്കൽ സർവീസുകൾ പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

മുൻപ് വൈകീട്ട് 6.20-നും 7.20-നും മാനന്തവാടിയിൽനിന്ന് കല്പറ്റയിലേക്ക് ലോക്കൽ സർവീസുകൾ നടത്തിയിരുന്നു. ഈ സർവീസുകളാണ് രാത്രി എട്ടിനും 8.40-നും കല്പറ്റയിൽനിന്ന് മാനന്തവാടിയിലേക്ക് തിരിച്ചിരുന്നത്.

ഈ സർവീസുകൾ യാത്രക്കാർക്ക് വലിയൊരു ആശ്വാസമായിരുന്നു. എന്നാൽ, പിന്നീട് ഈ സർവീസുകൾ നിന്നുപോയി. പകരം സർവീസുകളൊന്നും തുടങ്ങിയതുമില്ല. ഇതോടെ യാത്രാദുരിതവും വർധിച്ചു. മാനന്തവാടിയിൽനിന്ന് കല്പറ്റയിലേക്ക് വൈകീട്ട് 6.15-നും 6.45-നും രാത്രി 7.15-നും 8.15-നും ലോക്കൽ സർവീസുകളുണ്ട്. കല്പറ്റ-മാനന്തവാടി റൂട്ടിലെ യാത്രാപ്രശ്നത്തിന് പരിഹാരംകാണാൻ ലോക്കൽ സർവീസുകൾ നടത്തണമെന്നാണാവശ്യം.

ചുരത്തിൽ കുരുക്കായാൽ കാത്തുനിൽപ്പുതന്നെ

: ചിലസമയങ്ങളിൽ ഏറെനേരം കാത്തുനിന്നാൽമാത്രമേ യാത്രക്കാർക്ക് ബസ് കിട്ടുകയുള്ളൂ. ചുരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാവുമ്പോൾ ഈ ബസുകൾ കല്പറ്റയിലെത്താൻ വൈകും. അതുവരെ യാത്രക്കാർ കാത്തുനിൽക്കേണ്ടിയും വരും. ‘പ്രിയദർശിനി’ സൗജന്യയാത്രാപദ്ധതിയുള്ളതിനാൽ കോഴിക്കോട് നിന്നുവരുന്ന ടി.ടി. സർവീസുകളിൽ തിരക്കും കൂടുതലാണ്. ബസ് വന്നാലും തിരക്കുകാരണം ചിലപ്പോൾ കയറാൻ സാധിച്ചെന്നും വരില്ല. ഈ സാഹചര്യത്തിൽ അടുത്ത ബസിനായി വീണ്ടും കാത്തിരിക്കേണ്ട അവസ്ഥയും വരും. വലിയതരത്തിലുള്ള കുരുക്ക് ചുരത്തിലുണ്ടാവുമ്പോൾ ബസുകൾ പ്രതീക്ഷിച്ചതിനെക്കാൾ വളരെവൈകിയുമാണ് എത്തുക. ഇതെല്ലാം യാത്രക്കാരെ സാരമായി ബാധിക്കുന്നുണ്ട്. പലപ്പോഴും മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥ യാത്രക്കാർക്കുണ്ടാവുന്നുണ്ട്.