പേരുകൾക്ക് പകരം ചൂളംവിളിക്കുന്ന ഗ്രാമം; മേഘാലയിലെ കോങ്തോങ്ങ്

പ്രകൃതി ഭംഗിയും വെെവിധ്യവും ഇഴചേർന്നൊരു കുഞ്ഞുഗ്രാമം, പേരുകൾ താളാത്മകമാകുന്നൊരിടം. സാധാരണ പേരുകൾ ഉണ്ടെങ്കിലും അവർക്ക് മാത്രം മനസ്സിലാകുന്ന ചൂളം വിളികളിലൂടെയാണ് കോങ്തോങ്ങുകാർ പ്രധാനമായും പരസ്പരം ആശയവിനിമയം നടത്തുന്നത്. പേരുകൾക്ക് പകരമുപയോഗിക്കുന്ന ഈ താളങ്ങൾ ജിങ്റൂഐ ഐഓബേയ് എന്നും വിസിലിങ് ലല്ലബീസ് എന്നും അറിയപ്പെടുന്നു. പ്രസവിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അമ്മ കുഞ്ഞിനെ വിളിക്കാൻ ഒരു ചൂളം നൽകും. ഇത് പിന്നീട് കുട്ടിയെ തിരിച്ചറിയാനുള്ള അടയാളമായി മാറുന്നു.

അമ്മയ്ക്ക് മാത്രമാണ് കുഞ്ഞിന് ഇത്തരത്തിൽ പേര് നൽകാനുള്ള അവകാശം, ഗ്രാമത്തിന് പുറത്തുള്ളവർക്കും ഈ പേരുകൾ ലഭിക്കില്ല. ഒരു കുട്ടിക്കായി നൽകിയ ട്യൂണ്‍ പിന്നീട് ആരും ഉപയോഗിക്കാറുമില്ല. കുട്ടിയുടെ മരണത്തോടെ ആ ട്യൂണും ഇല്ലാതാകും. 

ജിങ്റൂഐ ഐഓബേയുടെ ഉത്ഭവത്തെ കുറിച്ച് പല കഥകളുമുണ്ട്. പൂർവികരോടുള്ള ആദര സൂചകമായാണ് ഇത്തരത്തിൽ പേരുകൾ നൽകുന്നതെന്നാണ് അതിലൊരു കഥ. വലിയ കൃഷിയിടങ്ങളും കാടുകളും ഒക്കെയുള്ള ഇവിടെ പണ്ടുകാലത്ത് ആളുകൾ പരസ്പരം വിളിക്കാൻ വേണ്ടിയാണ് ഈ പാട്ടുരീതി തുടങ്ങിവെച്ചതെന്നും പറയപ്പെടുന്നു. ചെറിയ താളങ്ങൾ മുതൽ നീളമുള്ള ട്യൂണുകൾ വരെ പേരായി ഇവർ ഉപയോഗിക്കുന്നു.

Content Highlights: In the village of Kongthong in Meghalaya, people have musical tunes instead of regular names and use these whistles to communicate with each other. These melodic names are known as 'Jingrwai Iawbei' or 'Whistling Lullabies'