കെ.എസ്.ഇ.ബിയിൽ നിന്ന് ആകാശവാണിയിലേക്ക്, മലയാളികൾ കാത്തിരുന്ന ശബ്ദം എം. രാമചന്ദ്രൻ

കെ.എസ്.ഇ.ബി എഞ്ചിനീയറാവേണ്ടിയിരുന്നൊരാൾ ആകസ്മികമായി വാർത്തയുടെ ലോകത്തേക്കെത്തുന്നു.. ആദ്യം ആകാശവാണിയിലെ വാർത്താ അവതാരകനായി... പിന്നീട് വാർത്താ അവതാരകർക്ക് ഒരു മാതൃകയായി.... ആ ശബ്ദം കേൾക്കാനായി മലയാളികൾ കാത്തിരിക്കുന്നു.... അവർക്ക് വേണ്ടി അദ്ദേഹം വായിച്ചുതുടങ്ങും..... വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ 

വ്യത്യസ്തമായ ശബ്ദം, വിഭിന്നമായ ഭാഷാശുദ്ധി, ഉച്ചാരണ ശുദ്ധിയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം, ഓരോ വാർത്തയും അത് അർഹിക്കുന്ന രീതിയിൽ വായിക്കാനുള്ള കഴിവ് അങ്ങനെ വാർത്താ അവതാരകരിൽ എം രാമചന്ദ്രൻ ഒരു മാതൃകയാവാൻ ഒരുപാട് കാരണങ്ങളുണ്ട്. പരിമിതമായ സാങ്കേതികവിദ്യയുടെ ചുറ്റുപ്പാടിൽ നിന്നുകൊണ്ട് റേഡിയോ വാർത്താ അവതരണത്തിൽ അദ്ദേഹം പുതിയ മാതൃക തന്നെ സൃക്ഷ്ടിച്ചു. ആറ്റികുറിക്കിയ വാക്കുകളിലൂടെ ലളിതമായി കാര്യങ്ങൾ ആളുകളിലേക്കെത്തിച്ച് വാർത്തകളെ ജനകീയമാക്കി. ഇതിലെന്ത് കൗതുകമെന്ന് കരുതുന്ന വാർത്തകൾ പോലും അദ്ദേ​ഹത്തിന‍്‍റെ കൗതുക വാർത്തകളിൽ വന്നപ്പോൾ നമ്മൾ കേട്ടിരുന്നു. കൈരളിയിലെ ‘സാക്ഷി’ എന്ന പരിപാടിയിലൂടെയും രാമചന്ദ്രന്റെ ശബ്ദം ഏറെ ശ്രദ്ധിക്കപ്പെട്ടു. രാഷ്ട്രീയ സിനിമാ താരങ്ങളെ അനുകരിക്കുന്നതുപോലെ അക്കാലത്ത് രാമചന്ദ്രനെയും മിമിക്രി കലാകാരൻമാർ അനുകരിച്ചിരുന്നു.

ഡൽഹി ആകാശവാണിയിലാണ് ആദ്യം ജോലി ചെയ്യുന്നത്. പിന്നീട് കോഴിക്കോടേക്ക്. തന്റെ ജീവിതത്തിലെ ഏറ്റവും സമ്പന്നമായ സമയം കോഴിക്കോട് ആകാശവാണി നിലയത്തിലുണ്ടായിരുന്ന മൂന്നുവർഷകാലമാണെന്ന് അദ്ദേഹം തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പിന്നീട് ടെലിവിഷൻ രംഗത്തും ഗൾഫിലെ ചില എഫ് എം റേഡിയോകളിലും സേവനമനുഷ്ഠിച്ചു. 

ഇന്ന് അദ്ദേഹം നമ്മെ വിട്ടുപിരിയുമ്പോഴും ശരീരം മാത്രമേ മാഞ്ഞുപോകുന്നുള്ളൂ...  ഇമ്പത്തോടുകൂടി മലയാളികളുടെ കാതുകളിൽ ഈ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും.

Content Highlights: akashvani former news anchor M Ramachandran passed away