ത്രീ ഇഡിയറ്റ്സ്സിലെ യഥാർത്ഥ ഹീറോ, ഇന്ന് ജയിലിൽ’ ആരാണ് സോനം വാങ്ചുക്?

ബോളിവുഡ് ചിത്രം ത്രീ ഇഡിയറ്റ്‌സിലെ ആമിര്‍ഖാന്‍ കഥാപാത്രം ഫുന്‍സുക് വാങ്ഡുവിനെ നമ്മള്‍ ആരും മറന്നുകാണില്ല. ലഡാക്ക് സംഘര്‍ഷത്തില്‍ അറസ്റ്റിലായ സോനം വാങ്ചുക്കിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ആ കഥാപാത്രം. വാങ്ഡു അന്ന് ഹീറോ ആയിരുന്നെങ്കില്‍ ലഡാക്കിലെ ജെന്‍സീ പ്രക്ഷോഭത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ സോനം വാങ്ചുക് എന്ന പേരിന് വില്ലന്‍പരിവേഷമായി.

പരിസ്ഥിതിപ്രവര്‍ത്തകനും വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവുമായ സോനം ഇന്ന് ദേശീയസുരക്ഷാനിയമപ്രകാരം അറസ്റ്റിലായി ജയില്‍വാസത്തിലാണ്. ലഡാക്കിലെ അശാന്തിയുടെ കാരണക്കാരനായി സര്‍ക്കാര്‍ ആരോപിക്കുന്ന സോനം വാങ്ചുക് ആരാണ്? എന്തിനാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്

ലഡാക്കിലെ ലേ ജില്ലയില്‍ 1966-ല്‍ ഒരു ഗ്രാമത്തിലാണ് സോനം വാങ്ചുക്കിന്റെ ജനനം.അടിസ്ഥാനവിദ്യാഭ്യാസസൗകര്യം പോലും അദ്ദേഹത്തിന്റെ ഗ്രാമത്തിലുണ്ടായിരുന്നില്ല .ഒന്‍പതുവയസുവരെ അമ്മയാണ് അദ്ദേഹത്തെ പഠിപ്പിച്ചത്.

1975 ല്‍ വാങ്ചുക്കിന്റെ പിതാവ് സോനം വാങ്യാല്‍ ജമ്മു കശ്മീര്‍ സര്‍ക്കാരില്‍ മന്ത്രിയായതോടെ കുടുംബം ശ്രീനഗറിലേക്ക് താമസം മാറി. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളില്‍ പഠിപ്പിച്ചിരുന്ന ശ്രീനഗറിലെ ഒരു സ്‌കൂളിലേയ്ക്ക് സോനത്തെ അവര്‍ ചേര്‍ത്തു. അടിസ്ഥാനവിദ്യാഭ്യാസമില്ലാത്ത ആ ആണ്‍കുട്ടിയെ ക്ലാസില്‍ അധ്യാപകര്‍ 'ഒന്നുമറിയാത്തവനായി 'മാറ്റിനിര്‍ത്തി.

ഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കാനറിയാത്ത സോനം കുട്ടികള്‍ക്കിടയില്‍ അപഹാസ്യനായി. മരിക്കാന്‍ മാത്രമാണ് താനെന്ന് ആഗ്രഹിച്ചതെന്ന് അദ്ദേഹം പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്. ശ്രീനഗറില്‍ നിന്ന് 12-ാം വയസില്‍ സോനം ഡല്‍ഹിയിലേയ്്ക്ക് നാടുവിട്ടു. ഡല്‍ഹിയിലെ കേന്ദ്രീയ വിദ്യാലയത്തിലേയ്ക്കാണ് പിന്നീട് സോനം എത്തിപ്പെട്ടത്. അവിടുത്തെ പഠനം സോനത്തെ മിടുക്കനായ വിദ്യാര്‍ഥിയാക്കി മാറ്റി.

പഠനത്തെച്ചൊല്ലി അച്ഛനുമായുള്ള അസ്വാരസ്വങ്ങള്‍ക്കിടയില്‍ സ്വയം ജോലി ചെയ്തു പഠിക്കാനുള്ള പണം കണ്ടെത്തി.1987- ല്‍ ശ്രീനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക്ക് ബിരുദം നേടി.
ലഡാക്കിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ന്യൂനതകള്‍ തിരിച്ചറിഞ്ഞ അദ്ദേഹം 1988-ല്‍ സ്റ്റുഡന്റ്‌സ് എജ്യുക്കേഷണല്‍ ആന്‍ഡ് കര്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്ക്സ്ഥാപിച്ചു.ലഡാക്കിലെ സര്‍ക്കാര്‍ സ്‌കൂളുകളെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സജ്ജമാക്കുന്ന ഓപ്പറേഷന്‍ ന്യൂ ഹോപ് പദ്ധതിയ്ക്ക് ചുക്കാന്‍ പിടിച്ചതും വാങ്ചുക് ആയിരുന്നു.

ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികളെ മികച്ച രീതിയില്‍ സജ്ജമാക്കുന്നതിന് ഉറുദുവിനു പകരം ഇംഗ്ലീഷിന് മുന്‍ഗണന നല്‍കുക; ലഡാക്കി ഭാഷയെ പ്രോത്സാഹിപ്പിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

ഓപ്പറേഷന്‍ ന്യൂ ഹോപ്പ്, ലഡാക്കി വിദ്യാര്‍ഥികള്‍ക്ക് ഒരു പുതിയ വഴിത്തിരിവായി മാറി.ലഡാക്കിലെ കര്‍ഷകര്‍ നേരിടുന്ന ജലക്ഷാമം പരിഹരിക്കുന്നതിനായി കൃത്രിമ ഹിമാനികള്‍ നിര്‍മ്മിക്കുന്ന ഐസ് സ്തൂപം ആവിഷ്‌കരിച്ചതിന്റെ ബഹുമതിയും സോനത്തിന് ലഭിച്ചു.

ശൈത്യകാലത്ത് പാഴാകുന്ന അരുവികളുടെ ജലത്തെ ഭീമന്‍ ഐസ്‌സ്തൂപങ്ങളുടെ രൂപത്തില്‍ സംഭരിച്ച് പിന്നീട് ജലക്ഷാമസമയത്ത് ഉപയോഗപ്പെടുത്തുന്ന രീതിയാണിത്. ഈ ടെക്‌നോളജി പഠിക്കാന്‍ പിന്നീട് സിക്കിം സര്‍ക്കാര്‍ അദ്ദേഹത്തെ ക്ഷണിച്ചു. സ്വിറ്‌സര്‍ലാന്‍ഡ് അധികൃതരും ഇതെക്കുറിച്ച് പഠിക്കാന്‍ അദ്ദേഹത്തെ രാജ്യത്തേക്ക് വിളിച്ചു.

മണ്ണുകൊണ്ട് നിര്‍മ്മിച്ച പരിസ്ഥിതി സൗഹാര്‍ദ്ദ വീടുകളും അദ്ദേഹത്തിന്റെ കണ്ടെത്തലാണ്. ഊര്‍ജ്ജ സംരക്ഷണ തത്വങ്ങള്‍ വഴി ഉണ്ടാക്കുന്ന ഈ വീട്ടില്‍ മൈനസ് 30 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴുന്ന, കടുത്ത തണുപ്പുകാലത്ത് പോലും ചൂട് ലഭിക്കും. ലഡാക്ക് ,സിക്കിം, നേപ്പാള്‍ തുടങ്ങിയ പര്‍വ്വത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഇത്തരം വീടുകള്‍ അനുഗ്രഹമായി മാറി.

കൊടുംതണുപ്പിലും തങ്ങളുടെ സേവനം ചെയ്യുന്ന ഇന്ത്യന്‍ സൈന്യത്തിനും അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ആശ്വാസമായി മാറിയിട്ടുണ്ട്. 2021 ഫെബ്രുവരിയില്‍ വാങ്ചുക് ഇന്ത്യന്‍ സൈന്യത്തിനായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ടെന്റുകള്‍ വികസിപ്പിച്ചു. പകല്‍ സമയത്ത് താപോര്‍ജ്ജത്തെ സംഭരിച്ച് രാത്രിയില്‍ ടെന്റുകള്‍ ചൂടാക്കി നിലനിര്‍ത്തുകയാണ് ഇത് ചെയ്യുക. 2018-ല്‍ ഏഷ്യയിലെ ഉന്നത ബഹുമതിയായ മാഗ്‌സസേ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. 2019-ല്‍, കേന്ദ്രം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 370 പ്രകാരം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, തദ്ദേശ ഭരണകൂടത്തിനെതിരായി പ്രദേശത്ത് അതൃപ്തി ഉയര്‍ന്നുവന്നു.

പാരിസ്ഥിതികമായി ദുര്‍ബ്ബലമായ പ്രദേശമെന്ന നിലയില്‍ ലഡാക്കിനെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 244 കീഴിലെ 6-ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി

സ്വയംഭരണ അവകാശവും സംസ്ഥാനപദവിയും നല്‍കണമെന്ന് സോനവും സംഘവും ആവശ്യപ്പെട്ടു. തദ്ദേശീയഗോത്രജനവിഭാഗങ്ങള്‍ക്ക് സ്വയംഭരണ അവകാശം നല്‍കുന്നതിനും അവരുടെ പരമ്പരാഗത സ്വയംഭരണസംവിധാനങ്ങള്‍ തുടരാനും
അനുവദിക്കുന്നതിന് അവകാശം നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍.

2019-ലെ ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രകടപത്രികയില്‍ ബി.ജെപി ഇത് വാഗ്ദാനം ചെയ്‌തെങ്കിലും പിന്നീട് പറ്റിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപണമുയര്‍ത്തിയിരുന്നു.

2023-ല്‍, ലഡാക്കിലെ ദുര്‍ബലമായ ആവാസവ്യവസ്ഥയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും

ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം കേന്ദ്രഭരണ പ്രദേശത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെടുന്നതിനുമായി വാങ്ചുക്ക് ഒരു ഉപവാസം തുടങ്ങി.

അധികാരികള്‍ ഉപവാസം തടയുകയും അദ്ദേഹത്തെ വീട്ടുതടങ്കലില്‍ വയ്ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കേന്ദ്രഭരണ പ്രദേശത്തിന് ഭരണഘടനാപരമായ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഒരു ഉപവാസം നടത്തി. പിന്നീട് ലഡാക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നയിക്കുകയും ചെയ്തു.അന്ന് വാങ്ചുക്ക് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് വിട്ടയക്കുക എന്ന നയമായിരുന്നു ഗവണ്‍മെന്റ് സ്വീകരിച്ചത്.

ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായെങ്കിലും അതൊന്നും ഫലപ്രാപ്തിയിലേയ്ക്ക് എത്തിയില്ല.വീണ്ടും സെപ്റ്റംബറില്‍ 10-ന് 35 ദിവസത്തെ നിരാഹാര സമരം നടത്തിവരെ ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധത്തിലാണ് ലഡാക്കില്‍ വലിയ സംഘര്‍ഷമുണ്ടായത്.

ബിജെപിയുടെ ഓഫീസുള്‍പ്പെടെ പ്രതിഷേധക്കാര്‍ ആക്രമിച്ചിരുന്നു. ഒക്ടോബര്‍ ആറിന് ലഡാക്കിന്റെ സംസ്ഥാന പദവിയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു യോഗം വിളിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് നിരാഹാര സമരം തുടങ്ങിയത്.

അക്രമസംഭവങ്ങള്‍ ഖേദകരമാണെന്നും അവ സമാധാനപൂര്‍വമായ ശ്രമങ്ങളെ ഇല്ലാതാക്കുമെന്നും പറഞ്ഞ സോനം നിരാഹാര സമരം അവസാനിപ്പിക്കുകയും ചെയ്തു.

അക്രമസംഭവങ്ങള്‍ക്ക് സോനം വാങ്ചുക്കുമായി യാതൊരു ബന്ധവുമില്ലെന്ന് സംഘടനാ നേതാക്കളും വ്യക്തിമാക്കിയിരുന്നു.പക്ഷേ അദ്ദേത്തിന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ് പിന്നീടുണ്ടായ സംഘര്‍ഷത്തിലേക്ക് വഴിതെളിച്ചതെന്നാണ് കേന്ദ്രത്തിന്റെ ആരോപണം.

സോനം വാങ്ചുക് സഹസ്ഥാപകനായ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് ലേണിംഗിനെതിരെ വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിന്റെ ലംഘനങ്ങള്‍ ആരോപിച്ച് (cbi)സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഡാക്ക് ഭരണകൂടം ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള ഭൂമി അനുവദിച്ചത് റദ്ദാക്കിയിരുന്നു. അദ്ദേഹത്തിന്റെ പാകിസ്ഥാന്‍ സന്ദര്‍ശനത്തെക്കുറിച്ചും അന്വേഷിക്കുന്നതായി ലഡാക് ഡി.ജി.പി. എസ്ഡി സിങ് ജാംവാള്‍ വ്യക്തമാക്കി.ഇപ്പോള്‍ സോനം വാങ്ചുക്കിനെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ സമരം ശക്തമാ

കുന്നുണ്ട്.

Content Highlights: 3 Idiots inspiration Sonam Wangchuk arrested amid Ladakh unrest