'നിര്‍ത്താതെ ചിരിക്കണം, ലോഹിതദാസ് കൊടുത്ത ആ ടാസ്‌കില്‍ വിജയിച്ചത് മഞ്ജു ചേച്ചി മാത്രമായിരുന്നു'

.
.

ആശയെ ഈ സിനിമയിലെ ക്രിസ്ത്യാനിയായ വയോധികയായി കാസ്റ്റ് ചെയ്യുമ്പോള്‍ മനസിലുണ്ടായിരുന്നത് നോക്കെത്താ ദൂരത്ത് കണ്ണുംനട്ടിലെ പദ്മിനിയും അതുപോലെ ശ്രീവിദ്യാമ്മയുമായിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ മനോജ് കുമാര്‍. പ്രളയ ശേഷം ഒരു ജലകന്യക എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി നായിക ആശ അരവിന്ദിനും ഛായാഗ്രാഹകന്‍ ഹരികൃഷ്ണന്‍ ലോഹിതദാസിനുമൊപ്പം talkies-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേര് സൂചിപ്പിക്കുന്ന പോലെ പ്രളയത്തെക്കുറിച്ചുള്ള സിനിമയല്ല ഇത്. വയോധികരായ രണ്ട് വ്യക്തികളുടെ അവരുടെ പ്രണയത്തിന്റെയൊക്കെ കഥയാണ്. പ്രളയം അതിലൊരു കഥാപാത്രമായി വന്നു പോകുന്നതാണ്, മനോജ് കുമാര്‍ പറയുന്നു.

2011 ല്‍ അരികെ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ആശ അരവിന്ദ്. വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ചെയ്തിട്ടുള്ളൂ എങ്കില്‍ പോലും താന്‍ മലയാളികള്‍ക്ക് സുപരിചിതയായതിന്റെ കാരണം പരസ്യചിത്രങ്ങളാണെന്ന് പറയുകയാണ് ആശ. ഓണം പോലുള്ള വിശേഷ അവസരങ്ങള്‍ വരികയാണെങ്കില്‍ എന്റെ പരസ്യങ്ങള്‍ കുറഞ്ഞത് ആറോ ഏഴോ ഒരുമിച്ച് ഉണ്ടാവും. മലയാളത്തില്‍ മത്രമല്ല മറ്റുള്ള ഭാഷകളിലും അങ്ങനെ തന്നെ. കറിപൗഡറുകളുടെയൊക്കെ പരസ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ജ്യോതിസ് ലോട്ടറി പരസ്യവും അതുപോലെ തന്നെ. ആളുകള്‍ എന്നെ അങ്ങനെയാണ് കൂടുതല്‍ അറിയുന്നതെന്നും ആശ പറയുന്നു.

അച്ഛന്‍ ഉണ്ടാക്കി വച്ച പേര് എല്ലാക്കാലത്തും ഒരു വെല്ലുവിളി തന്നെയാണെന്ന് പറയുകയാണ് ഹരികൃഷ്ണന്‍ ലോഹിതദാസ്. അതിനെ പറ്റി ചിന്തിക്കാതിരിക്കുക എന്ന് മാത്രമേ ഞങ്ങളിപ്പോള്‍ ശ്രദ്ധിക്കാറുള്ളൂ. അചഛനുണ്ടാക്കിയ പേര് നന്നാക്കാനും മോശമാക്കാനും ഞങ്ങള്‍ വിചാരിച്ചാല്‍ നടക്കില്ല. ഞങ്ങളായിട്ട് ഒരു പേരുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അച്ഛന്‍ സിനിമയിലായിരുന്നത് കൊണ്ട് ഈ രംഗത്തേക്ക് ഈസിയായി കടന്നു വരാന്‍ സാധിക്കുമെന്ന് പലരുടെയും മനസിലുള്ള കാര്യമാണ്. പക്ഷേ അങ്ങനെയല്ല. നല്ല കഷ്ടപ്പാട് വേണ്ടി വന്നിട്ടുണ്ട്. അച്ഛന്‍ വലിയ ഉപദേശങ്ങളൊന്നും തന്നിട്ടില്ല. ആകെ പറഞ്ഞിട്ടുള്ളത് നല്ല മനുഷ്യനാവാന്‍ നോക്കിക്കോ ബാക്കി എല്ലാം വന്നോളും എന്നാണ്, ഹരികൃഷ്ണന്‍ പറഞ്ഞു.

Content Highlights: pralayashesham oru jalakanyaka movie team interview