എപ്പോഴും ചെറിയ തണുപ്പ്, പ്രകൃതിഭംഗി ആവോളം നുകരാം; കാഴ്ചകളിലേക്ക് മിഴിതുറന്ന് തൂങ്ങാംപാറ

കാട്ടാക്കട(തിരുവനന്തപുരം): അതിരുകളില്ലാത്ത കാഴ്ചകളിലേക്ക് മിഴിതുറന്ന് തൂങ്ങാംപാറ ഇക്കോ ടൂറിസം പദ്ധതി. സാഹസിക വിനോദങ്ങൾ ഉൾപ്പെടുത്തി പ്രദേശത്തെ ടൂറിസം സ്പോട്ടായി വികസിപ്പിക്കാനുള്ള വിനോദസഞ്ചാരവകുപ്പിന്റെ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി. 99.99 ലക്ഷം രൂപ ചെലവിട്ടു പൂർത്തിയാക്കിയ പദ്ധതി മന്ത്രി മുഹമ്മദ് റിയാസ് നാടിനു സമർപ്പിച്ചു.
കാട്ടാക്കട ജങ്ഷനിൽനിന്നും രണ്ട് കിലോമീറ്റർ മാറിയുള്ള തൂങ്ങാംപാറയിൽ പാറമുകളിൽനിന്നുള്ള ആകാശക്കാഴ്ചയാണ് പ്രത്യേകത. പ്രകൃതിഭംഗി ആവോളം നുകരാൻ കഴിയുന്ന സ്ഥലം. എപ്പോഴും ചെറിയ തണുപ്പുള്ള കാലാവസ്ഥയാണിവിടെ. 200 അടിയോളം ഉയരമുള്ള പാറയുടെ മുകൾപ്പരപ്പ് ധാരാളം സന്ദർശകരെ ഉൾക്കൊള്ളാൻ പാകത്തിലുള്ളതാണ്.
പാറയുടെ മുകളിൽ കയറുവാനുള്ള പടവുകൾ, ശൗചാലയം, ലഘുഭക്ഷണശാല, ഓപ്പൺ സ്റ്റേജ്, വിശ്രമസ്ഥലം, കൂടാരങ്ങൾ ഉറപ്പിക്കുന്നതിനുള്ള ഇടം, സംരക്ഷണഭിത്തി എന്നിവയാണ് ഒന്നാംഘട്ടത്തിൽ തയ്യാറാക്കിയത്. രണ്ടാംഘട്ടത്തിൽ പ്രദേശത്തെ കുളം നവീകരിക്കൽ, സാഹസിക വിനോദമായ റോപ്പ് ക്ലൈംബിങ് ഉൾപ്പെടെയുള്ളവയും പൂർത്തിയാക്കും.
ഇതോടെ കാട്ടാക്കട മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി തൂങ്ങാംപാറ മാറും. ഐ.ബി.സതീഷ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കാട്ടാക്കട പഞ്ചായത്ത് പ്രസിഡൻറ് വി.ജെ.സുനിത, വൈസ് പ്രസിഡൻറ് കെ.സുധീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം അനുഷ്മ ബഷീർ, പഞ്ചായത്തംഗങ്ങൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Inauguration of the first phase of Thoongampara Eco-Tourism project., Located just 2km from Kattakada junction, offering panoramic aerial views., Features include stairs, open stage, restrooms, and camping facilities., Future plans include pond renovation and rope climbing adventure sports., A perfect destination for nature lovers seeking a cool climate.