കേരളത്തിലെ ഗ്രാമങ്ങള്‍ കാണാന്‍ സഞ്ചാരികളെത്തും; സ്ട്രീറ്റ് ടൂറിസം പദ്ധതി ഒരുങ്ങുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'സ്ട്രീറ്റ് ടൂറിസം' പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്വ ടൂറിസം ജില്ലാമിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. പാലക്കാട് ജില്ലയില്‍ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ ഗ്രാമീണ ടൂറിസം സാധ്യതകള്‍ കണ്ടെത്തി 'വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജ്' തയ്യാറാക്കിയിട്ടുണ്ട്. 

കളരിപ്പയറ്റ് സെന്റര്‍, മണ്‍പാത്ര നിര്‍മാണം, കൊട്ടനെയ്ത്ത്, തെങ്ങുകയറ്റം, പപ്പട നിര്‍മാണം, കള്ളുചെത്ത് തുടങ്ങിയ പരമ്പരാഗത തൊഴില്‍, നാടന്‍കലകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നതോടൊപ്പം പ്രദേശവാസികളുടെ വരുമാന മാര്‍ഗം ഉറപ്പുവരുത്തുകയാണ് പാക്കേജിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം വിവിധ പാക്കേജുകളിലായാണ് രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നത്. 

വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജുകള്‍ ഔദ്യോഗികമായി അറിയിച്ചതിനുശേഷം ഉത്തരവാദിത്വ ടൂറിസം മിഷന്റെ https://www.keralatourism.org/responsible-tourism ല്‍ പ്രസിദ്ധീകരിക്കും. അതുവഴി വിനോദസഞ്ചാരികള്‍ക്ക് പാക്കേജുകള്‍ ബുക്കുചെയ്യാനും അവസരമുണ്ട്.

സംസ്ഥാനത്തെ 10 പഞ്ചായത്തുകളിലാണ് 'സ്ട്രീറ്റ് ടൂറിസം' പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളില്‍ ടൂറിസം വികസനസമിതി രൂപവത്കരിക്കയും ടൂറിസം റിസോഴ്‌സ് ഡയറക്ടറി തയ്യാറാക്കുകയും ചെയ്തു. ഉത്തരവാദിത്ത ടൂറിസം മിഷനുകീഴില്‍ പട്ടിത്തറ, തൃത്താല പഞ്ചായത്തുകളിലായി പരമ്പരാഗത തൊഴില്‍ചെയ്യുന്നവര്‍, കലാകാരന്മാര്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ 250-ഓളം യൂണിറ്റുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ കടലുണ്ടി, വയനാട് ജില്ലയിലെ ചേകാടി എന്നിവിടങ്ങളിലും 'സ്ട്രീറ്റ് പദ്ധതി' നടപ്പാക്കുന്നുണ്ട്.

Content Highlights: street tourism village tourism program