2 വര്‍ഷംകൊണ്ട് 25000 കിലോമീറ്റര്‍; ആഫ്രിക്കയിലേക്കൊരു സൈക്കിള്‍യാത്ര, യുഎഇയിലെത്തി അരുണിമ

അരുണിമ
അരുണിമ

കേരളത്തില്‍നിന്ന് ഇരുപത്തിരണ്ടിലേറെ ദേശങ്ങള്‍ താണ്ടി ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്കുള്ള യാത്രയിലാണ് അരുണിമ. അതും സൈക്കിളില്‍. പുതുമയും സാഹസികതയും നിറഞ്ഞ അരുണിമയുടെ യാത്ര യു.എ.ഇ. യിലെത്തി. പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ അരുണിമയുടെ സൈക്കിള്‍യാത്ര കഴിഞ്ഞ നവംബര്‍ 21 നാണ് മന്ത്രി വി. അബ്ദുള്‍ റഹ്മാന്‍ മലപ്പുറത്തുനിന്നും ഫ്‌ലാഗ് ഓഫ് ചെയ്തത്. രണ്ട് വര്‍ഷംകൊണ്ട് 25,000 ലേറെ കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിക്കുകയാണ് ഈ 23 കാരിയുടെ ലക്ഷ്യം.

പെണ്‍കുട്ടികള്‍ക്ക് ലോകംമുഴുവന്‍ തനിയെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന സന്ദേശം നല്‍കുകയാണ് ഏവിയേഷന്‍ ബിരുദധാരിണിയായ അരുണിമ. കേരളം മുതല്‍ മുംബൈ വരെ സൈക്കിളിലാണ് സഞ്ചരിച്ചത്. മുംബൈയില്‍നിന്നും വിമാനമാര്‍ഗം ഒമാനിലെത്തി. ഒമാനില്‍നിന്നും വീണ്ടും സൈക്കിള്‍ പര്യടനം.

കഴിഞ്ഞമാസം അവസാനമാണ് കല്‍ബ അതിര്‍ത്തിവഴി യു.എ.ഇ. യിലെത്തിയത്. ഇത്തരത്തില്‍ യാത്രാഭ്രമം തുടങ്ങിയിട്ട് രണ്ട് വര്‍ഷമായെന്ന് അരുണിമ പറഞ്ഞു. നേപ്പാള്‍, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും സൈക്കിളില്‍ ഇത്രയുംദൂരം യാത്രചെയ്യുന്നത് ആദ്യമായിട്ടാണ്. ചില രാജ്യങ്ങളില്‍ സന്ദര്‍ശകവിസ ലഭിക്കാനുള്ള പ്രയാസവും വിദേശ നാണയനിരക്കിന്റെ ഏറ്റക്കുറച്ചിലുകളുംആണ് പ്രധാനമായും യാത്രയിലെ ബുദ്ധിമുട്ടായി തോന്നിയത്. 

സ്ലീപ്പിങ് ബാഗ്, പവര്‍ ബാങ്ക്, സൈക്കിള്‍ ടൂള്‍കിറ്റ്, വസ്ത്രങ്ങള്‍ തുടങ്ങി അത്യാവശ്യ സാധനങ്ങള്‍ മാത്രമാണ് അരുണിമ യാത്രയില്‍ കരുതിയിട്ടുള്ളത്. താമസസൗകര്യത്തിനായി മുന്‍കൂട്ടി ബുക്ക് ചെയ്യാറില്ല. മിക്കരാത്രികളിലും ടെന്റ് തന്നെയാണ് താമസയിടം.

സ്വതന്ത്രമായി ലോകംമുഴുവന്‍ സഞ്ചരിക്കുകയെന്ന അരുണിമയുടെ ആഗ്രഹത്തിന് അച്ഛനും അമ്മയും സഹോദരനും പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. അരുണിമയുടെ സാഹസികയാത്രയോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞ് നാട്ടുകാരനായ അന്‍സാര്‍ ആണ് സൈക്കിള്‍ നല്‍കി സഹായിച്ചത്. യാത്രകഴിഞ്ഞാല്‍ അന്‍സാറിന് സൈക്കിള്‍ തിരിച്ചേല്‍പ്പിക്കും. സ്വന്തം യു ട്യൂബ് ചാനല്‍വഴിയാണ് അരുണിമ യാത്രയ്ക്കുള്ള വരുമാനം കണ്ടെത്താന്‍ ശ്രമിക്കുന്നത്. ലോകം ചുറ്റാനുള്ള തന്റെ ജീവിതാലാഭിലാഷം പൂര്‍ത്തിയാക്കാന്‍ സ്‌പോണ്‍സര്‍മാരെ തേടുന്നുമുണ്ട് അരുണിമ.

Content Highlights: 22-year-old Ottapalam girl's bicycle journey to 22 countries