വാക്ക് പാലിക്കാത്ത ദേശീയപാത നിർമാണ കമ്പനിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു

കോതപറമ്പ് മാന്തുരുത്തി കടവ് റോഡ് പുനർനിർമാണം

കൊടുങ്ങല്ലൂർ : ആറുവരിപ്പാത നിർമാണത്തിനായി പുഴമണലും മറ്റും നിരന്തരമായി വലിയ ലോറികളിലൂടെ കൊണ്ടു പോയതിനെത്തുടർന്ന് ശ്രീനാരായണപുരം പഞ്ചായത്തിലെ പൂർണമായും തകർന്ന കോതപറമ്പ് മാന്തുരുത്തി കടവ് റോഡ് പുനർനിർമിക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.എം. എസ്.എൻ. പുരം ലോക്കൽ കമ്മിറ്റി യോഗം സംഘടിപ്പിച്ചു.

സിപി.എം. ഏരിയാ സെക്രട്ടറി മുസ്താക് അലി ഉദ്ഘാ‌ടനം ചെയ്തു. എൻ.എച്ച്. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനും പഞ്ചായത്തും തമ്മിൽ ഉണ്ടാക്കിയ കരാർ പ്രകാരം 185 മീറ്റർ ടൈൽ വിരിച്ച റോഡും 700 മീറ്റർ ടാർ റോഡും പുനർനിർമിക്കാമെന്ന് കമ്പനിയുടെ ഉറപ്പുണ്ടായിരുന്നു. ഇതിനാവശ്യമായ പണം പഞ്ചായത്തിൽ കെട്ടിവെക്കാമെന്ന ധാരണയും കമ്പനി നടപ്പാക്കിയില്ല.

ഇതിനിടയിൽ ഡ്രജ്ജിങ്‌ സാധന സാമഗ്രികൾ അർധരാത്രി കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തടഞ്ഞിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കു ശേഷം രാത്രിയിൽ ലോറി തടഞ്ഞുവെച്ച് പൂട്ടിയ ഗേറ്റ്‌ തകർത്ത് കരാറുകാർ ലോറി കടത്തിക്കൊണ്ടു പോകുകയായിരുന്നു.

റോഡ് പുനർനിർമിക്കുന്നതു വരെ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ സി.പി.എം. തീരുമാനിച്ചതിനെ തുടർന്ന് നടത്തിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് ബാബു അധ്യക്ഷനായി.

ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എസ്. മോഹനൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി ഷാജി, എ.പി. ജയൻ, ഇ.ഐ. അഭിലാഷ്, കെ. രഘുനാഥ്, എം.എസ്. നാരായണൻ, രമ്യ പ്രദീപ്, എം.എ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.