ചാലക്കുടി അടിപ്പാതയിൽ വീണ്ടും ഗതാഗതക്കുരുക്ക്

ചാലക്കുടി : ചാലക്കുടിയിൽ ട്രാംവേ റോഡിൽ അടിപ്പാത പരിസരത്ത് ശനിയാഴ്ച വലിയ വാഹനത്തിരക്കും ഗതാഗത തടസ്സവും അനുഭവപ്പെട്ടു. മാസങ്ങൾക്ക് മുൻപ് അടിപ്പാത പരിസരത്ത് ചില മാറ്റങ്ങൾ വരുത്തിയതിനെത്തുടർന്ന് വാഹന തടസ്സം ഒരു പരിധിവരെ ഒഴിവായതായിരുന്നു. എന്നാൽ ഒരിടവേളയ്ക്കുശേഷം വീണ്ടും ഗതാഗത തടസ്സം പതിവായിരിക്കുകയാണ്.

ഗതാഗത നിയന്ത്രണത്തിന് സാധാരണ ഇവിടെ പോലീസ് സഹായം ലഭിക്കാറുള്ളതാണെങ്കിലും ശനിയാഴ്ച ആരും ഉണ്ടായിരുന്നില്ല. ഇതുമൂലം വാഹനങ്ങൾ മന്നോട്ടെടുക്കാനാകാതെ അടിപ്പാതയിലും പരിസരത്തും കുടുങ്ങി. മൂന്നു വർഷം മുൻപ് നിർമിച്ച അടിപ്പാതയ്ക്ക് ആവശ്യമായ വലുപ്പം ഇല്ലാത്തതിനാൽ വലിയ പരാതികളുയർന്നിരുന്നു. ഇതേത്തുടർന്ന് ചർച്ചകൾക്കും യോഗങ്ങൾക്കും ശേഷം ഇവിടെ ചില മാറ്റങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇവയിൽ ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കുകയും ചെയ്തു. അടിപ്പാതയിലെ നടപ്പാതകളുടെ വീതികുറയ്ക്കുകയും വേലി സ്ഥാപിക്കുയും ചെയ്തു. മൂലകൾ ഓവൽ മാതൃകയിലാക്കി. ഇതിനടുത്ത സർവീസ് റോഡിലെ കാനകളുടെ ഉയരം കുറച്ചു. ഇത്തരം പ്രവൃത്തികൾ നടത്തിയതോടെ ഗതാഗത തടസ്സം ഒരു പരിധി വരെ ഒഴിവായതാണ്. എന്നാൽ സ്ഥിരമായി പോലീസ് കാവൽ ഇല്ലാതായത് മൂലം വാഹനങ്ങൾ ക്രമം തെറ്റിച്ച് പോകുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. കൂടാതെ പരിഷ്‌കാരത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്ലാബുകൾ ഉയരം കുറച്ചയിടങ്ങളിൽ ടാറിട്ടിട്ടില്ല. നിർദേശ പ്രകാരമുള്ള വൺവേ സമ്പ്രദായം ഏർപ്പെടുത്താത്തതും വാഹനങ്ങൾ കൂടുതൽ എത്തുന്നതും ട്രാഫിക് തടസ്സപ്പെടാൻ കാരണമായി.