ചിറയിൻകീഴിലെ തമ്മിലടി അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം : ചിറയിൻകീഴിൽ വെള്ളിയാഴ്ച രാത്രി രമ്യാ ഹരിദാസ് എം.എൽ.എ.യും ജില്ലാപ്പഞ്ചായത്തംഗം സജിത് മുട്ടപ്പലവും തമ്മിൽ നടന്ന കൈയാങ്കളിയിൽ അന്വേഷണം പ്രഖ്യാപിച്ച് കോൺഗ്രസ്. മുൻ കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷിക്കുക. സംഭവം ഗൗരവമുള്ളതാണെന്നും കുറ്റക്കാർക്കെതിരേ സംഘടനാതലത്തിൽ നടപടിയെടുക്കുമെന്നും കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ രമ്യാ ഹരിദാസ് എം.എൽ.എ.യുടെ അനുയായി പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾ തുടങ്ങിയത്. പ്രദീപ് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിൽ പങ്കെടുത്തതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദ് വാട്‌സാപ്പ് കൂട്ടായ്മയിൽ പോസ്റ്റിട്ടിരുന്നു. തുടർന്ന് എം.എൽ.എ. വെള്ളിയാഴ്ച രാത്രി പത്തോടെ പാളയം പ്രദീപ് അടക്കമുള്ള വരെയും കൂട്ടി സജാദിന്റെ കടയിലെത്തി. വീട്ടിലിരുന്ന് സംസാരിക്കാമെന്ന് പറഞ്ഞ് സജാദിനെയും കൂട്ടി വീട്ടിലെത്തി. സജാദിന്റെ മകളെക്കൊണ്ട് സാമൂഹിക മാധ്യമ പോസ്റ്റ് വായിപ്പിക്കാൻ എം.എൽ.എ.യും ഒപ്പമുള്ളവരും ശ്രമിച്ചതോടെയാണ് തർക്കം തുടങ്ങിയത്. ജില്ലാപ്പഞ്ചായത്തംഗം സജിത് മുട്ടപ്പലം അടക്കമുള്ളവരും സ്ഥലത്തെത്തി.

തർക്കം രൂക്ഷമാവുകയും കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇരുകൂട്ടരും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു.

എം.എൽ.എ. ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയിൽ 14 പേർക്കെതിരേ എസ്.സി., എസ്.ടി. വകുപ്പടക്കമുള്ള ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി ചിറയിൻകീഴ് പോലീസ് കേസെടുത്തിട്ടുണ്ട്. സജിത്ത് മുട്ടപ്പലം, സജാദ്, ബിജു, ബിനോയ് എസ്. ചന്ദ്രൻ, അദീഷ്, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിശ്വനാഥൻ നായർ തുടങ്ങിയവർക്കെതിരേയാണ് കേസെടുത്തത്. സജാദും ഭാര്യയും നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല.

എം.എൽ.എ.യുടെ പരാതിയിൽ പോലീസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നാൽ ശക്തമായി പ്രതിരോധിക്കുമെന്നാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറയുന്നത്.

പാളയം പ്രദീപിന്റെ ഇടപെടലുകളിൽ കഴിഞ്ഞ കുറേനാളായി പ്രാദേശിക കോൺഗ്രസ് നേതാക്കൾ അതൃപ്തിയിലാണ്. പാളയം പ്രദീപ് തന്റെ സ്റ്റാഫാണെന്ന് രമ്യാ ഹരിദാസ് പറയുന്നുണ്ടെങ്കിലും ഔദ്യോഗിക പദവിയില്ല. സംഭവം കേസിലേക്കും കൂടുതൽ തർക്കങ്ങളിലേക്കും പോകാതെ ഒത്തു തീർപ്പാക്കാനാണ് പാർട്ടിയുടെ ശ്രമം. അടിയന്തര അന്വേഷണം പ്രഖ്യാപിച്ചതും ഇതിന്റെ പശ്ചാത്തലത്തിലാണ്.

ഇന്ന് വിശദീകരണം നൽകണം

ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിലടി സംബന്ധിച്ച് ഇരുവിഭാഗത്തോടും ഞായറാഴ്ച ഹാജരായി വിശദീകരണം നൽകാൻ അന്വേഷണസമിതി നിർദേശിച്ചിട്ടുണ്ട്. എം.എം.ഹസനെ കൂടാതെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, ചിറയിൻകീഴ് മണ്ഡലത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി രമണി പി.നായർ എന്നിവരും ഉണ്ടാകും. ഇരുവിഭാഗത്തിന്റേയും വിശദീകരണം കേട്ടശേഷം തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ സമിതി കെ.പി.സി.സി.ക്ക് റിപ്പോർട്ട് നൽകും.