മലയാളി ശാസ്ത്രജ്ഞൻ ഡോ. ബിപിൻ ബാലറാമിന് മൂന്ന് കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ്

#ആഷിക് കൃഷ്ണൻ
ഡോ. ബിപിൻ ബാലറാം
ഡോ. ബിപിൻ ബാലറാം

കോഴിക്കോട്: സമുദ്രപര്യവേക്ഷണരംഗത്തെ ഏറ്റവുംവലിയ വെല്ലുവിളിയായ ഊർജപ്രതിസന്ധിക്ക് പരിഹാരമാവുന്ന ഗവേഷണത്തിന് തുടക്കമിട്ട് മലയാളി ശാസ്ത്രജ്ഞൻ. ഈ ഗവേഷണത്തിന് യൂറോപ്യൻ യൂണിയൻ നൽകുന്ന മൂന്നുകോടിരൂപയുടെ പ്രശസ്തമായ മേരി ക്യൂറി റിസർച്ച് ഫെലോഷിപ്പിനും ഈ യുവശാസ്ത്രജ്ഞൻ അർഹനായി.

കണ്ണൂർ സ്വദേശിയും കോയമ്പത്തൂർ അമൃത സർവകലാശാലയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ബിപിൻ ബാലറാമിനാണ് യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ മേരി ക്യൂറി റിസർച്ച് ഫെലോഷിപ്പ് ലഭിച്ചത്. ഏകദേശം മൂന്നുകോടി രൂപയാണ് (3,00,000 യൂറോ) ഗവേഷണത്തിനായി അനുവദിച്ചിരിക്കുന്നത്. സുനാമി മുന്നറിയിപ്പ്, കാലാവസ്ഥാവ്യതിയാനപഠനം, വിവിധ പരിസ്ഥിതിപഠനങ്ങൾ എന്നിവയെല്ലാം സമുദ്രത്തിൽ നടത്തുന്നത് ലക്ഷക്കണക്കിന് സെൻസറുകൾ സമുദ്രാടിത്തട്ടിലും മുകൾത്തട്ടിലും സ്ഥാപിച്ചാണ്. ഈ സെൻസറുകളുടെ ബാറ്ററികൾ പ്രവർത്തനരഹിതമാകുമ്പോൾ വലിയ പണം ചെലവിട്ടും വലിയ അധ്വാനം നടത്തിയുമാണ് അവ മാറ്റിസ്ഥാപിക്കുന്നത്. ഇതിന് പരിഹാരംകാണുന്നതാണ് ഡോ. ബിപിന്റെ ഗവേഷണം.

സമുദ്രനിരീക്ഷണത്തിനായി ഉപയോഗിക്കുന്ന സെൻസറുകൾ നേരിടുന്ന പ്രധാന വെല്ലുവിളിയായ പ്രവർത്തന വൈദ്യുതിയുടെ പ്രതിസന്ധി പരിഹരിക്കാനാണ് ബിപിൻ ലക്ഷ്യമിടുന്നത്. കടൽത്തിരമാലകളുടെ ചലനത്തെ (വേവ് മോഷൻ) പെൻഡുലം അധിഷ്ഠിത ഉപകരണങ്ങൾ വഴി നേരിട്ട് വൈദ്യുതിയാക്കി മാറ്റുകയെന്നതാണ് ഗവേഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി സുനാമി മുന്നറിയിപ്പ് സംവിധാനങ്ങൾ, കാലാവസ്ഥാവ്യതിയാന പഠനങ്ങൾ, സമുദ്ര ആവാസവ്യവസ്ഥാ നിരീക്ഷണം എന്നിവ നടത്തുന്ന സെൻസർ ബുയികൾക്ക് വർഷങ്ങളോളം തടസ്സമില്ലാതെ പ്രവർത്തിക്കാനാകും. നോൺ-ലീനിയർ ഡൈനാമിക്സ് ഉപയോഗിച്ചുള്ള ഈ സാങ്കേതികവിദ്യ വഴി സമുദ്രനിരീക്ഷണം കൂടുതൽ സുസ്ഥിരമാകും.

തൃശ്ശൂർ ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽനിന്ന് ബി.ടെക്. പൂർത്തിയാക്കിയ ബിപിൻ അവിടുത്തെ കോളേജ് യൂണിയൻ ചെയർമാനുമായിരുന്നു. കോഴിക്കോട് എൻ.ഐ.ടി.യിൽനിന്ന് പിഎച്ച്.ഡി. നേടിയശേഷം പോളണ്ടിലെ ലോഡ്സ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ ഗവേഷണ ഫാക്കൽറ്റിയായി പ്രവർത്തിക്കുകയാണ്. ഈ ഫെലോഷിപ്പിന്റെ ഭാഗമായി യു.കെ.യിലെ ഗ്ലാസ്‌ഗോ സർവകലാശാലയിൽ രണ്ടുവർഷം സ്വതന്ത്രഗവേഷണം നടത്തും. കണ്ണൂർ സ്വദേശി റിട്ട. പ്രൊഫ. എം.പി. ബാലറാമിന്റെയും കെ. ശശികലയുടെയും മൂത്തമകനാണ് ബിപിൻ. ഡോ. എം.എം. രാധികയാണ് ഭാര്യ.

Content Highlights: Malayali scientist Dr. Bipin Balaram won a three-crore Marie Curie Fellowship to research converting wave motion into electricity for ocean sensors, ensuring long-term power for tsunami warnings and climate study at Glasgow University.