ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം യാഥാർഥ്യമാകും, ഗഗൻയാൻ ദൗത്യം വൈകില്ല-പ്രധാനമന്ത്രി

നരേന്ദ്രമോദി | Photo: ANI
നരേന്ദ്രമോദി | Photo: ANI

ന്യൂഡൽഹി: ബഹിരാകാശ രംഗത്ത് ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകാതെ ഗഗൻയാൻ ദൗത്യം നടപ്പാക്കുമെന്നും വരുംവർഷങ്ങളിൽ ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നും ദേശീയ ബഹിരാകാശദിനത്തിൽ മോദി പറഞ്ഞു.

ഇന്ത്യ ഇതിനകം ചന്ദ്രനിലും ചൊവ്വയിലും എത്തിക്കഴിഞ്ഞു. ഇനി ബഹിരാകാശത്തിന്റെ കൂടുതൽ ആഴങ്ങളിലേക്ക് സഞ്ചരിക്കണം. പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലകൾക്ക് മനുഷ്യരാശിയുടെ ഭാവിക്കുവേണ്ടിയുള്ള നിർണായകരഹസ്യങ്ങൾ നൽകാൻ കഴിയും. ആകാശഗംഗകൾക്ക് അപ്പുറമാണ് നമ്മുടെ ചക്രവാളം. ബഹിരാകാശത്തിന്റെ അനന്തമായ വിശാലത ഒരുലക്ഷ്യസ്ഥാനവും അവസാനത്തേതല്ലെന്ന് നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നു. അതേപോലെ ബഹിരാകാശ മേഖലയിലെ നയപരമായ പുരോഗതിക്കും അവസാനമുണ്ടാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആര്യഭട്ടയിൽനിന്ന് ഗഗൻയാനിലേക്ക് എന്നതാണ് ഇത്തവണത്തെ ബഹിരാകാശ ദിന പ്രമേയം. അത് ഇന്ത്യയുടെ ഭൂതകാലത്തിന്റെ ആത്മവിശ്വാസവും ഭാവിക്കായുള്ള ദൃഢനിശ്ചയവും പ്രതിഫലിപ്പിക്കുന്നുവെന്ന് മോദി പറഞ്ഞു.

2040-ൽ ഇന്ത്യക്കാരൻ ചന്ദ്രനിൽ നിന്ന് വികസിത ഭാരത പ്രഖ്യാപനം നടത്തും

ന്യൂഡൽഹി: 2040-ൽ ചന്ദ്രനിൽനിന്ന് ഒരിന്ത്യക്കാരൻ വികസിത ഭാരത് 2047 പ്രഖ്യാപനം നടത്തുമെന്ന് ദേശീയ ബഹിരാകാശദിന പരിപാടിയിൽ കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. 2040-ൽ ചന്ദ്രനിലേക്ക് സഞ്ചാരിയെ അയക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ​ഗ​ഗൻയാൻ ദൗത്യത്തിന്റെ ഭാ​ഗമായ ​ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ​ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ​ഗ്രൂപ്പ് ക്യാപ്റ്റൻ അം​ഗദ് പ്രതാപ്, വിങ് കമാൻ‍ഡർ ശുഭാംശു ശുക്ല എന്നിവകും ചടങ്ങിൽ പങ്കെടുത്തു. വരുന്ന 15 വർഷത്തിൽ നൂറിലേറെ ഉപ​ഗ്രങ്ങൾ വിക്ഷേപിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

Content Highlights: PM Modi announces India`s ambitious space goals