ഇനി സാധാരണക്കാർക്കും ബഹിരാകാശ സഞ്ചാരികളാകാം, ചരിത്രനീക്കവുമായി ISRO

#ടെക്നോളജി ഡെസ്ക്
പ്രതീകാത്മകചിത്രം | ഫോട്ടോ: PTI
പ്രതീകാത്മകചിത്രം | ഫോട്ടോ: PTI

ബെംഗളൂരു: ബഹിരാകാശ സഞ്ചാരികളായി സാധാരണ പൗരരെയും ഉൾപ്പെടുത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ. തയ്യാറെടുക്കുന്നു. ഐ.എസ്.ആർ.ഒ.യുടെ രണ്ടാം ബാച്ച് ബഹിരാകാശ സഞ്ചാരികളിൽ നാലുപേർ സാധാരണക്കാരായിരിക്കുമെന്നാണ് കരുതുന്നത്.

ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുക്കുന്ന ഐ.എസ്.ആർ.ഒ.യുടെ സമിതി ഇക്കാര്യം ശുപാർശ ചെയ്തതായാണ് വിവരം. സയൻസ്, ടെക്നോളജി, എൻജിനിയറിങ്, കണക്ക് എന്നീ മേഖലകളിൽ പരിചയമുള്ള നാലുപേരെ തിരഞ്ഞെടുക്കാനാണ് ശുപാർശ. ഇവർക്കൊപ്പം മിലിറ്ററി ഏവിയേഷൻ മേഖലയിൽനിന്നുള്ള ആറ് മിഷൻ പൈലറ്റുമാരെയും രണ്ടാം ബാച്ചിലേക്ക് തിരഞ്ഞെടുക്കും.

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ആദ്യ ദൗത്യമായ ‘ഗഗൻയാനി’ന്റെ ക്രൂ മൊഡ്യൂളിൽ സഞ്ചാരികളാകാൻ തിരഞ്ഞെടുത്ത് പരിശീലനം നൽകിയിരിക്കുന്നത് വ്യോമസേനയിലെ നാല് ടെസ്റ്റ് പൈലറ്റുമാരെയാണ്. ഇവർക്ക് പിന്നാലെയാണ് രണ്ടാമത്തെ ബാച്ച് ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുക്കുന്നത്. ആദ്യ ഗഗൻയാൻ ദൗത്യം അടുത്തവർഷം നടത്താനാണ് ഐ.എസ്.ആർ.ഒ. ലക്ഷ്യമിടുന്നത്.

ഇതിന്റെ തുടർ ദൗത്യങ്ങൾ പിന്നീടുണ്ടാകും. നാലാമത്തെ ദൗത്യം മുതലായിരിക്കും സാധാരണപൗരരെ സഞ്ചാരികളാക്കുക. 72 മാസത്തെ പരിശീലനത്തിലൂടെയാകും ഇവരെ സജ്ജമാക്കുക.

ബഹിരാകാശ സഞ്ചാരികളുമായുള്ള രണ്ട് വിക്ഷേപണ ദൗത്യങ്ങൾ വീതം ഓരോ വർഷവും നടത്താനുള്ള ആസൂത്രണമാണ് നടക്കുന്നത്. ഒരുതവണ ബഹിരാകാശത്ത് പോകുന്നവർക്ക് രണ്ട് വർഷത്തിനുശേഷം വീണ്ടും പോകാനാകുമെന്നും കരുതുന്നു. ഏഴാമത്തെ ദൗത്യം മുതൽ ക്രൂ മൊഡ്യൂളിലെ യാത്രികരുടെ എണ്ണം രണ്ടിൽനിന്ന് മൂന്നിലേക്ക് ഉയർത്താനും ലക്ഷ്യമിടുന്നു. 2035-ഓടെ ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ യാഥാർഥ്യമാകുമ്പോൾ കൂടുതൽ ബഹിരാകാശ സഞ്ചാരികൾ വേണ്ടിവരുമെന്നും കരുതുന്നു.

Content Highlights: In a historic move, ISRO is preparing to include four civilians with backgrounds in Science, Technology, Engineering, or Math in its second batch of astronauts for future space missions beyond the initial Gaganyaan flight.