എന്തൊരു വീഴ്ച! കുത്തനെ ഇടിഞ്ഞ് ഇലോൺ മസ്കിന്റെ ആസ്തി

#െടക്നോളജി ഡെസ്ക്
ഇലോണ്‍ മസ്‌ക് | Photo - AP
ഇലോണ്‍ മസ്‌ക് | Photo - AP

മുംബൈ: ഉയരം കൂടുംതോറും വീഴ്ചയുടെ ആഘാതം കൂടുമെന്നാണ് പഴമൊഴി. ഇതു ശരിവെക്കുന്നതാണ് ഇലോൺ മസ്കിന്റെ ആസ്തിയുടെ കയറ്റിറക്കങ്ങൾ. അദ്ദേഹത്തിന്റെ ബഹിരാകാശ കമ്പനിയായ സ്‌പെയ്‌സ് എക്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിനു പിന്നാലെ വ്യക്തിഗത ആസ്തി കുതിച്ചുകയറിയിരുന്നു. ജൂൺ 16-നിത് 1.33 ലക്ഷം കോടി ഡോളർ (126 ലക്ഷം കോടി രൂപ) വരെയായി ഇതുയർന്നു. എന്നാൽ, ആദ്യതരംഗം തീർന്നതോടെ സ്‌പെയ്‌സ് എക്സ് ഓഹരിവില ദിവസംതോറും താഴേക്കായി. ജൂൺ 16-ന് 201.80 ഡോളർ വരെയെത്തിയ ഓഹരിക്ക് ഇപ്പോൾ വില 108.37 ഡോളർമാത്രം. 46 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മസ്കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്‌ലയുടെ ഓഹരിവിലയും ഇടിവിന്റെ പാതയിലാണ്. ജൂലായ് 22-ന് പ്രവർത്തനഫലം പ്രഖ്യാപിച്ചതിനുശേഷം ഇതുവരെ 17 ശതമാനം ഇടിവുണ്ടായെന്നാണ് കണക്ക്.

ഇതോടെ മസ്കിന്റെ ആസ്തിയുടെ വളർച്ചയും താഴേക്കായി. ബ്ലൂംബർഗ് ശതകോടീശ്വര പട്ടികയിലെ പുതിയ കണക്കനുസരിച്ച് 68,400 കോടി ഡോളർ (65.24 ലക്ഷം കോടി രൂപ) മാത്രമാണ് മസ്കിന്റെ ആസ്തി. ഒന്നര മാസത്തിനിടെ 60,000 കോടി ഡോളറിന്റെ (57.23 ലക്ഷം കോടി രൂപ) നഷ്ടം.!. എങ്കിലും ശതകോടീശ്വര പട്ടികയിൽ ഇലോൺ മസ്ക് ഇപ്പോഴും ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള ഗൂഗിളിന്റെ ലാറി പേജിന്റെ ആസ്തിയുടെ ഇരട്ടിയിലധികം വരുമിത്. 30,500 കോടി ഡോളറാണ് ലാറി പേജിന്റെ ആസ്തി. മസ്കിന് ഇതിനെക്കാൾ 37,900 കോടി ഡോളറിന്റെ അധികം ആസ്തിയാണ് ഇപ്പോഴുള്ളത്. ആമസോണിന്റെ ജെഫ് ബിസോസ് 29,000 കോടി ഡോളറിന്റെ ആസ്തിയുമായി മൂന്നാമതാണ്.

Content Highlights: Elon Musk's net worth has plummeted by $600 billion in just one and a half months due to a massive crash in SpaceX and Tesla stock prices, yet he still remains the richest person in the world by a wide margin.