പറന്ന് വന്ന് തകർക്കും; ഇത് ഇന്ത്യയുടെ ഖഗാന്തക്, ദീർഘദൂര ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം

ന്യൂഡൽഹി: പ്രതിരോധ സ്വയംപര്യാപ്തതയ്ക്ക് കരുത്തുപകർന്ന് വ്യോമസേന തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത അത്യാധുനിക ദീർഘദൂര ഗ്ലൈഡ് ബോംബായ 'ഖഗാന്തക്-243' (Khagantak-243) വിജയകരമായി പരീക്ഷിച്ചു. വ്യോമസേനയും ഇന്ത്യൻ പ്രതിരോധ വ്യവസായ മേഖലയും കൈകോർത്ത ഈ പരീക്ഷണം പൂർണ്ണ വിജയമായിരുന്നെന്നും ലക്ഷ്യങ്ങളെല്ലാം കൈവരിച്ചതായും വ്യോമസേന ഔദ്യോഗികമായി അറിയിച്ചു. 'ആത്മനിർഭർ ഭാരത്', 'മേയ്ക്ക് ഇൻ ഇന്ത്യ' പദ്ധതികളുടെ വലിയൊരു വിജയമാണിതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
സാധാരണയായി വിമാനങ്ങളിൽ നിന്ന് താഴേക്ക് പതിക്കുന്ന ഫ്രീ-ഫോൾ ബോംബുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഖഗാന്തക്-243. യുദ്ധവിമാനങ്ങളിൽ നിന്ന് തൊടുത്ത ശേഷം ഇവയുടെ പ്രത്യേക ചിറകുകളും നിയന്ത്രണ സംവിധാനങ്ങളും (aerodynamic wings and control surfaces) ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തേക്ക് ഗ്ലൈഡ് ചെയ്ത് നീങ്ങാൻ ഇതിന് സാധിക്കും. ഇത് വഴി ശത്രുക്കളുടെ വ്യോമപ്രതിരോധ പരിധിക്കുള്ളിലേക്ക് നേരിട്ട് കടക്കാതെ തന്നെ സുരക്ഷിതമായ ദൂരത്തുനിന്നു ലക്ഷ്യങ്ങളെ കൃത്യതയോടെ തകർക്കാൻ യുദ്ധവിമാനങ്ങൾക്ക് സാധിക്കുന്നു. 300 കിലോഗ്രാം വിഭാഗത്തിൽപ്പെടുന്നതാണ് ഈ കൃത്യതയാർന്ന ഗ്ലൈഡ് ബോംബ്. ഏകദേശം 12,000 മീറ്റർ ഉയരത്തിൽ നിന്ന് വിക്ഷേപിച്ചാൽ ഇതിന് 140 കിലോമീറ്ററിലധികം ദൂരത്തിലുള്ള ലക്ഷ്യങ്ങൾ വരെ തകർക്കാൻ സാധിക്കും.
ജെ.എസ്.ആർ ഡൈനാമിക്‌സും ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും ചേർന്നാണ് ഖഗാന്തകിനെ വികസിപ്പിച്ചെടുത്തത്. ഇതിന്റെ പ്രധാന ബോഡിയും നിയന്ത്രണ സംവിധാനങ്ങളും ജെ.എസ്.ആർ ഡൈനാമിക്‌സും, ഇലക്ട്രോണിക്‌സ്-ഗൈഡൻസ് ഉപസംവിധാനങ്ങൾ ബി.ഇ.എല്ലുമാണ് നൽകിയത്. ഈ ബോംബുകൾക്കായി വ്യോമസേന നേരത്തെ തന്നെ ബി.ഇ.എല്ലിന് ഓർഡർ നൽകിയിട്ടുണ്ട്.
125 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. വ്യത്യസ്ത ദൗത്യങ്ങൾക്കനുസരിച്ച് പോർമുനകളും ഗൈഡൻസ് ക്രമീകരണങ്ങളും മാറ്റാൻ സാധിക്കുന്ന രീതിയിലുള്ള മോഡുലാർ ഡിസൈനാണ് ഇതിനുള്ളത്. നിലവിൽ സുഖോയ്-30എം.കെ.ഐ യുദ്ധവിമാനമാണ് ഇതിന്റെ ആദ്യഘട്ട ഫ്‌ലൈറ്റ് ടെസ്റ്റിംഗിനായി ഉപയോഗിക്കുന്നത്. വൈകാതെ വ്യോമസേനയുടെ മറ്റ് യുദ്ധവിമാനങ്ങളുമായും ഇത് സംയോജിപ്പിക്കും.
Content Highlights: in a successful attempt to enhance self-sufficiency in defense, the Indian Air Force has successfully tested the state-of-the-art long-range glide bomb 'Khagantak-243'. The test was a complete success