ഉത്തരാഖണ്ഡിലെ ഏറ്റവുമുയർന്ന നികുതിദായകനായി ഋഷഭ് പന്ത്; അടച്ചത് റെക്കോർഡ് തുക

കളിക്കളത്തിൽ നിറം മങ്ങിയെങ്കിലും വരുമാനത്തിൽ റെക്കോർഡിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ഉത്തരാഖണ്ഡിൽ നിന്ന് ഏറ്റവും കൂടുതൽ ആദായ നികുതി അടച്ച വ്യക്തിഗത നികുതിദായകനെന്ന റെക്കോർഡ് ഋഷഭിന്റെ പേരിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആദായ നികുതിയനത്തിൽ മാത്രം 23.84 കോടി രൂപയാണ് ഇന്ത്യൻ താരം അടച്ചത്. ആദായനികുതി ദിനത്തോട് അനുബന്ധിച്ച് ഉത്തരാഖണ്ഡ് ആദായ നികുതി ചീഫ് കമ്മീഷണറാണ് കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിൽ അധികം തുകയാണ് ഇത്തവണ ഋഷഭ് അടച്ചത്. കഴിഞ്ഞ വർഷം നികുതി 10.5 കോടി രൂപയായിരുന്നു. ബിസിസിഐയുടെ വാർഷിക കരാർ, അന്താരാഷ്ട്ര മത്സര ഫീസ്, ഐപിഎൽ പ്രതിഫലം, മുൻനിര ബ്രാൻഡുകളുടെ പരസ്യങ്ങൾ എന്നിവയാണ് ഇന്ത്യൻ താരത്തിന്റെ വരുമാന സ്രോതസ്സുകൾ.
ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലെ റൂർക്കിയിലാണ് ഋഷഭ് ജനിച്ചത്. ക്രിക്കറ്റ് പരിശീലനത്തിന്റെ ഭാഗമായി ഡൽഹിയിലേക്ക് മാറുകയായിരുന്നു. മികച്ച ഫോമിൽ ഇന്ത്യക്കായി കളിച്ചിരുന്ന ഋഷഭിന് ഒരു അപകടം സംഭവിച്ചതോടെ കുറച്ചുകാലം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. സമീപകാലത്ത് മോശം ഫോമിലൂടെയാണ് താരം കടന്നുപോകുന്നത്. ഐപിഎല്ലിലെ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലേക്ക് പോയ ഋഷഭിന് ഇത്തവണ പ്രതിഫലം കുറഞ്ഞു. 15 കോടിക്കാണ് ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തിയത്. മോശം ഫോമിനെ തുടർന്ന് ഇന്ത്യയുടെ ഏകദിന, ട്വന്റി 20 ടീമുകളിൽ നിന്ന് പുറത്തായി. ലഖ്‌നൗവിന്റെ ക്യാപ്റ്റനായും തിളങ്ങാനായില്ല.
Content Highlights: Rishabh Pant paid ₹23.84 crore in income tax for FY 2025-26., He remains the highest individual taxpayer in Uttarakhand., Tax payment more than doubled compared to the previous year's ₹10.5 crore., Earnings are derived from BCCI contracts, IPL, and brand endorsements., The data was announced on Income Tax Day, July 24.