വീട്ടിൽ 2022 ലോകകപ്പിന്റെ ‘ഓർമ്മക്കൂട്’; ലോകകപ്പ് വിശേഷങ്ങളുമായി വീട്ടിൽ പ്രവാസിയൊരുക്കിയ മ്യൂസിയം

#പ്രദീപ് പയ്യോളി

തിരൂർ: ലോകം ഫുട്‌ബോൾ ലോകകപ്പിലേക്ക് അടുക്കുമ്പോൾ തിരൂർ പൂഴിക്കുന്നിൽ തന്റേതായ ഫുട്‌ബോൾ ലോകം തീർക്കുകയാണ് പ്രവാസിയായ റഹൂഫ്. 2022-ലെ ഖത്തർ ലോകകപ്പിന്റെ അപൂർവ സ്മരണകളുടെ ഒരു വിസ്മയ ലോകമാണ് റഹൂഫ് തന്റെ വീട്ടിൽ ഒരുക്കിയിരിക്കുന്നത്.

പൂഴിക്കുന്നിലെ തിരുത്തുമ്മൽ വളപ്പിൽ വീടാണ് 'ദി മെമ്മറി നെസ്റ്റ്' എന്ന പേരിൽ ഫിഫ വേൾഡ് കപ്പ് മ്യൂസിയമായി മാറിയിരിക്കുന്നത്. റഹൂഫിന്റെ വീടിന് പേരിട്ടിരിക്കുന്നത് ലോകകപ്പ് ഫുട്‌ബോൾ മത്സരവേദിയായിരുന്ന അൽ ബൈയ്ത്ത് സ്റ്റേഡിയത്തിേന്റതാണ്. ഖത്തർ വേൾഡ് കപ്പിലെ പ്രധാന സ്റ്റേഡിയങ്ങളായ അൽബൈത്ത്, ലുസൈൽ എന്നിവിടങ്ങളിലെ വൊളന്റിയറായിരുന്നു റഹൂഫ്. ആ സേവനകാലയളവിൽ സമ്മാനമായി ലഭിച്ച അപൂർവ വസ്തുക്കളും സ്മരണികകളുമാണ് ഇന്ന് ഈ വീട്ടിലെ പ്രധാന ആകർഷണം. ഫിഫ വൊളന്റിയർമാരിൽ അത്യപൂർവം പേർക്കു മാത്രം ലഭിക്കുന്ന റോൾ ഓഫറായ വി.വി.ഐ.പി. ലോഞ്ചുകളിലെ സേവനമാണ് റഹൂഫിന് നേട്ടമായത്. സേവനത്തിന് ഫിഫ നൽകിയ സ്മരണികകൾക്കു പുറമെ പ്രമുഖർ സമ്മാനിച്ച പ്രത്യേക സമ്മാനങ്ങളും ഈ മ്യൂസിയത്തെ കമനീയമാക്കുന്നു. അർജന്റീനക്കെതിരേ സൗദി ടീം വിജയിച്ചപ്പോൾ സൗദി രാജാവിന് ഒപ്പം വന്ന ഒരു വി.വി.ഐ.പി. സന്തോഷത്താൽ സമ്മാനിച്ച ഫിഫയുടെ പ്രത്യേക പതിപ്പായ ഷിപ്പിന്റ മാതൃക, ലോകകപ്പ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി തലവൻ ഹസ്സൻ അൽ തവാദി സമ്മാനിച്ച അൽ രിഹ് ല ഫുട്‌ബോൾ, ട്രോഫി മോഡലുകൾ, സ്റ്റേഡിയങ്ങൾ, ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ തുടങ്ങി നൂറ്റി അമ്പതോളം ഫിഫ സ്മരണികകളുണ്ട് ഈ ശേഖരത്തിൽ.

കിക്കോഫും ഫൈനലും ഉൾപ്പെടെ ഇരുപതോളം മത്സരങ്ങൾ കാണാൻകഴിഞ്ഞതും റഹൂഫിന് അന്നു ലഭിച്ച വലിയ നേട്ടമായിരുന്നു.

കേവലം ഒരു കളക്ഷൻ എന്നതിലുപരി, ഓരോ വസ്തുവിനും പിന്നിലെ ചരിത്രവും കോർത്തിണക്കിയാണ് ഈ ഗാലറി ഒരുക്കിയിരിക്കുന്നത്. അപൂർവനേട്ടത്തിന്റെ ഓർമ്മകളും അനുഭവങ്ങളും വരുംതലമുറയ്ക്കു കൂടി പകർന്നു നൽകുക എന്നതാണ് ഈ കൊച്ചു മ്യൂസിയത്തിലൂടെ റഹൂഫ് ലക്ഷ്യമിടുന്നത്.

തിരുത്തുമ്മൽ വളപ്പിൽ മുഹമ്മദിന്റെയും പരേതയായ നഫീസയുടെയും മകനാണ് റഹൂഫ്. 20 വർഷത്തോളമായി ഖത്തറിൽ ഹെവി ഡ്രൈവറായി ജോലിചെയ്യുന്നു. മ്യൂസിയം ഒരുക്കാൻ ഭാര്യ സീനത്തും മക്കളായ മാഷിത, റുശ്ദ, റഹദ, മുഹമ്മദ് റിഹാൻ എന്നിവരും വലിയ പിന്തുണയാണ് നൽകിയത്. അവധിക്കാലം കഴിഞ്ഞ് റഹൂഫ് ഖത്തറിലേക്ക് മടങ്ങിയാലും ഈ ഓർമ്മക്കൂടിന്റെ കാവൽക്കാരായി കുടുംബമുണ്ടാകും. അടുത്ത ലോകകപ്പ് മത്സരത്തിന് വൊളന്റിയറാകാൻ ഫിഫയുടെ ഇ-മെയിൽ വഴിയുള്ള ക്ഷണമുണ്ടായിരുന്നു. വൊളന്റിയർ ആകണമെന്നും മത്സരങ്ങൾ കാണണമെന്നും മനസ്സിലുണ്ടായിരുന്നുവെങ്കിലും യാത്രച്ചെലവ് സ്വന്തം വഹിക്കേണ്ടതിനാൽ ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് റഹൂഫ് പറഞ്ഞു.

Content Highlights: A private home in Tirur transformed into a FIFA World Cup museum., Features over 150 rare items including Golden Boots, official balls, and stadium models., Showcases exclusive VVIP souvenirs from the Qatar World Cup., Preserves football history for future generations., A testament to a dedicated volunteer's passion for the sport.