'കളിക്കളത്തിലും സൗമ്യനായി പെരുമാറിയിരുന്നയാള്‍'; എം.ആര്‍ ജോസഫിനെ അനുസ്മരിച്ച് സൈമണ്‍ സുന്ദരരാജ്

എം.ആര്‍ ജോസഫ്, സൈമണ്‍ സുന്ദരരാജ്‌ | Photo: mathrubhumi, twitter.com
എം.ആര്‍ ജോസഫ്, സൈമണ്‍ സുന്ദരരാജ്‌ | Photo: mathrubhumi, twitter.com

കോഴിക്കോട്: അന്തരിച്ച മുന്‍ കേരള സന്തോഷ് ട്രോഫി താരം എം.ആര്‍ ജോസഫിനെ അനുസ്മരിച്ച് ഒളിമ്പ്യനും 1973-ല്‍ കേരളത്തെ ആദ്യ സന്തോഷ് ട്രോഫി വിജയത്തിലേക്ക് നയിച്ച പരിശീലകനുമായ സൈമണ്‍ സുന്ദരരാജ്. പരിശീലകന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള നീക്കങ്ങള്‍ കൃത്യമായി മൈതാനത്ത് നടപ്പാക്കിയിരുന്ന താരമായിരുന്നു ജോസഫെന്ന് സൈമണ്‍ സുന്ദരരാജ് മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

''എഫ്എസിടിയില്‍ നിന്നാണ് ജോസഫ് 1973-ലെ കേരള സന്തോഷ് ട്രോഫി ടീമിലേക്കെത്തുന്നത്. അന്നത്തെ ടൂര്‍ണമെന്റിന് മുമ്പ് എഫ്എസിടി ഗ്രൗണ്ടില്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍ ജോസഫും ഉണ്ടായിരുന്നു. എഫ്എസിടി ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്ന ജോസഫ്, ടീമിനൊപ്പം ദേശീയ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന താരമാണ്. അന്നത്തെ ടീമിലെ താരങ്ങളില്‍ മിക്കവരും എഫ്എസിടിയില്‍ നിന്നായിരുന്നു. എന്നാല്‍ പിന്നീട് ഫുട്‌ബോള്‍ കരിയറില്‍ കാര്യമായി മുന്നോട്ടുപോകാന്‍ ജോസഫിന് സാധിച്ചില്ല. എഫ്എസിടിയില്‍ നിന്ന് സ്വയം വിരമിച്ച ശേഷം പിന്നീട് പോര്‍ട്ട് ട്രസ്റ്റ് കൊച്ചി ടീമില്‍ കളിച്ചിരുന്നു. എഫ്എസിടി വിട്ടതോടെ പിന്നെ ജോസഫ് ഫുട്‌ബോളിനെ കാര്യമായെടുത്തില്ല. പിന്നീട് പതിയെ പതിയെ അവന്‍ മറഞ്ഞ് പോകുകയായിരുന്നു.'' - സെമണ്‍ സുന്ദരരാജ് പറഞ്ഞു.

1973-ലെ സന്തോഷ് ട്രോഫി ടീം ക്യാപ്റ്റന്‍ മണി, കെ.പി വില്യംസ്, എ. നുജുമുദ്ദീന്‍ എന്നിവരെല്ലാം നേരത്തേ ഒരുമിച്ച് കളിച്ചിരുന്നവരാണ്. അത് അന്നത്തെ കേരള ടീമിനും ഗുണംചെയ്തുവെന്നും സുന്ദരരാജ് പറഞ്ഞു. ഫൈനലില്‍ റെയില്‍വേസിനെതിരേ കേരളം നേടിയ രണ്ടാം ഗോളിന് പിന്നില്‍ പന്തുമായി ഇടത് വിങ്ങിലൂടെയുള്ള ജോസഫിന്റെ കുതിപ്പായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. ആരുമായും അങ്ങനെ കാര്യമായി ഇടപഴകുന്ന വ്യക്തിയായിരുന്നില്ല ജോസഫെന്നും അദ്ദേഹം ഓര്‍ക്കുന്നു, ശരിക്കും അന്തര്‍മുഖന്‍, എന്നാല്‍ കളിക്കളത്തില്‍ പോലും സൗമ്യനായി പെരുമാറുന്നയാള്‍.

1973-ല്‍ സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലെ അംഗമായിരുന്ന എം.ആര്‍ ജോസഫ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 1972 മുതല്‍ 1975 വരെ കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു. കേരള ടീമിന് പുറമെ എഫ്എസിടി, കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ടീമുകള്‍ക്കായും കളിച്ചു.

Content Highlights: Simon Sundararaj remembering santosh trophy footballer MR Joseph