റഫറിയുടെ വിവാദ തീരുമാനം; ഖത്തറിനോട് പൊരുതിത്തോറ്റ് ഇന്ത്യന്‍ യുവനിര

Photo: x.com/IFTWC
Photo: x.com/IFTWC

ദോഹ: എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ ആതിഥേയരായ ഖത്തറിനോട് പൊരുതിത്തോറ്റ് ഇന്ത്യയുടെ യുവനിര. ശനിയാഴ്ച ദോഹയിലെ അബ്ദുല്ല ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി ഖത്തര്‍ ഗ്രൂപ്പ് എച്ച് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റുള്ള ഇന്ത്യ രണ്ടാമതും.

അല്‍ ഹാഷ്മി അല്‍ ഹുസൈന്‍ (18'), ജസീം അല്‍ ഷര്‍ഷാനി (67' പെനാല്‍റ്റി) എന്നിവരാണ് ഖത്തറിനായി സ്‌കോര്‍ ചെയ്തത്. 52-ാം മുഹമ്മദ് സുഹൈലിന്റെ വകയായിരുന്നു ഇന്ത്യയുടെ ആശ്വാസ ഗോള്‍.

18-ാം മിനിറ്റില്‍ പിന്നിലായെങ്കിലും ഖത്തറിനെതിരേ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ രണ്ടാം പകുതിയില്‍ മലയാളി താരം മുഹമ്മദ് സുഹൈലിന്റെ ഹെഡര്‍ ഗോളിലൂടെ സമനില പിടിച്ചിരുന്നു. എന്നാല്‍ റഫറിയുടെ വിവാദപരമായ ഒരു തീരുമാനം ഇന്ത്യക്ക് തിരിച്ചടിയായി.

66-ാം മിനിറ്റില്‍ നൗറെല്‍ദിന്‍ ഇബ്രാഹിമിനെ ഇന്ത്യന്‍ ഡിഫന്‍ഡര്‍ പ്രാംവീര്‍ ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി ഖത്തറിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു.  പ്രാംവീറിന് രണ്ടാം മഞ്ഞക്കാര്‍ഡും ലഭിച്ചതോടെ ഇന്ത്യ 10 പേരായി ചുരുങ്ങി. കിക്കെടുത്ത അല്‍ ഷര്‍ഷാനി പന്ത് വലയിലാക്കി ഖത്തറിന് ലീഡ് സമ്മാനിച്ചു. പിന്നാലെ ഖത്തര്‍ ആക്രമണങ്ങള്‍ ശക്തമാക്കിയെങ്കിലും ഇന്ത്യന്‍ സംഘം മികച്ച പ്രതിരോധം കാഴ്ചവെച്ചു.

Content Highlights: India`s U23 team suffered a narrow 2-1 defeat against Qatar in the AFC U23 Asian Cup Qualifiers. Suh