മിസൈലുകളില്ലാതെ അമേരിക്കയെ ഇറാന്‍ മുട്ടുകുത്തിച്ച രാത്രി, കടവുളൈ, എല്ലാം പോച്ചെന്ന് എം.എൻ. നമ്പ്യാർ

ക്രൂയിസ് മിസൈലുകളില്ല; റോക്കറ്റുകളും ഡ്രോണുകളുമില്ല. ആകെയുള്ളത് ബൂട്ടിലെ വെടിമരുന്ന് മാത്രം. യുദ്ധം ജയിക്കാന്‍ ആ മരുന്ന് ധാരാളമായിരുന്നു ഇറാന്. 1998 ലെ ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരത്തില്‍ മഹ്ദി മഹദാവികിയയുടെയും ഹമീദ് എസ്തിലിയുടേയും തകര്‍പ്പന്‍ ഗോളുകളുടെ പിന്‍ബലത്തില്‍ അമേരിക്കക്കെതിരേ ഇറാന്‍ നേടിയ അട്ടിമറി വിജയം (2-1) ഇന്ന് ചരിത്രത്തിന്റെ ഭാഗം. രാഷ്ട്രീയനേതാക്കന്മാരുടെ രണ്ടു പതിറ്റാണ്ടു കാലത്തെ കൊണ്ടുപിടിച്ചുള്ള അധ്വാനത്തെക്കാള്‍ കടുത്തതായിരുന്നു മൈതാനത്തെ തൊണ്ണൂറു മിനിറ്റ് പോരാട്ടമെന്ന് യുഎസ് ഡിഫന്‍ഡര്‍ ജെഫ് ആഗൂസ് പറഞ്ഞത് വെറുതെയല്ല. ലോകം മുഴുവന്‍ വീര്‍പ്പടക്കി കാത്തിരുന്ന ആ മില്യണ്‍ ഡോളര്‍ ഏറ്റുമുട്ടലിന്റെ വീറും വാശിയും ചൂരും ചൂടും തത്സമയം അനുഭവിച്ചറിച്ചറിഞ്ഞവരില്‍ ഒരാളാണല്ലോ ആഗൂസ്.
എല്ലാ മത്സരങ്ങളുടെയും മാതാവ് (ദി മദര്‍ ഓഫ് ഓള്‍ ഗെയിംസ്) എന്നായിരുന്നു പാരീസ് ലോകകപ്പിലെ ആ യു എസ് - ഇറാന്‍ പോരാട്ടത്തിന് മാധ്യമലോകം ചാര്‍ത്തിക്കൊടുത്ത വിശേഷണം. തെല്ലും അതിശയോക്തി കലര്‍ന്നിരുന്നില്ല അതില്‍. അത്രയും വഷളായിക്കഴിഞ്ഞിരുന്നു ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം. മുഹമ്മദ് മൊസദ്ദെഗ്ഗിന്റെ ജനാധിപത്യ ഭരണകൂടത്തെ 1953 ല്‍ ബ്രിട്ടനുമായി കൂട്ടുചേര്‍ന്ന് അമേരിക്ക അട്ടിമറിച്ചത് മുതല്‍ തുടങ്ങുന്നു സ്പര്‍ദ്ധയുടെ ചരിത്രം. അമേരിക്കന്‍ പിന്തുണയുള്ള ഷാ മുഹമ്മദ് റെസ പഹ്ലവിയെ ജനകീയ വിപ്ലവത്തിലൂടെ 1979 ല്‍ ഇറാനിയന്‍ ജനത സ്ഥാനഭ്രഷ്ടനാക്കിയതോടെ ശത്രുതയുടെ ആക്കം കൂടി. 1980 മുതല്‍ 88 വരെ നീണ്ട ഇറാന്‍ - ഇറാഖ് യുദ്ധത്തില്‍ ഇറാഖിനെ അമേരിക്ക പിന്തുണയ്ക്കുക കൂടി ചെയ്തതോടെ സ്ഥിതിഗതികള്‍ വീണ്ടും കലുഷം. സ്‌ഫോടനാത്മകമായ ആ അന്തരീക്ഷത്തിലായിരുന്നു 1998 ലെ ലോകകപ്പ് 'യുദ്ധ'ത്തിന്റെ കിക്കോഫ്.
Content Highlights: Relive Iran`s stunning 2-1 victory over the US in the 1998 World Cup