സൂപ്പര്‍ ജാങ്കോ; ഏകദിന അരങ്ങേറ്റത്തില്‍ വേഗതയേറിയ സെഞ്ചുറി ഇനി വിന്‍ഡീസ് ബാറ്ററുടെ പേരില്‍

അമീര്‍ ജാങ്കോ
അമീര്‍ ജാങ്കോ

ബാസറ്ററെ: ഏകദിനത്തില്‍ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടി പുതിയ റെക്കോഡ് സൃഷ്ടിച്ച്‌ വെസ്റ്റ് ഇന്‍ഡീസ് താരം അമീര്‍ ജാങ്കോ. വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെ നടന്ന മൂന്നാം ഏകദിന മത്സരത്തിനിടെയാണ് വിക്കറ്റ് കീപ്പര്‍-ബാറ്ററായ അമീര്‍ ജാങ്കോ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കളിച്ചത്‌. ആറാമനായി എത്തി 80 പന്തില്‍നിന്നാണ്  ജാങ്കോ തന്റെ കന്നിശതകം തികച്ചത്. ദക്ഷിണാഫ്രിക്കയുടെ റീസ ഹെന്‍ഡ്രിക്‌സിന്റെ പേരിലുള്ള റെക്കോഡാണ് ജങ്കൂ തകര്‍ത്തത്.

27-കാരന്‍ പുറത്താകാതെ (104*) വെസ്റ്റ് ഇന്‍ഡീസിനെ വിജയത്തിലേക്കെത്തിച്ചു. ബംഗ്ലാദേശ് പടുത്തുയര്‍ത്തിയ 321 റണ്‍സ് 45.5 ഓവറിലാണ് വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. ആറു ഫോറുകളും നാല് സിക്‌സറുകളും അടങ്ങിയതായിരുന്നു ജാങ്കോയുടെ  ഇന്നിങ്‌സ്. അഞ്ചാംവിക്കറ്റില്‍ കീസി കാര്‍റ്റിയുമായി ചേര്‍ന്ന് 132 റണ്‍സിന്റെ പാട്ണര്‍ഷിപ്പുണ്ടാക്കി. വിന്‍ഡീസ് വിജയത്തില്‍ കൂട്ടുകെട്ട്‌ നിര്‍ണായകമായി. കീസി 88 പന്തില്‍നിന്ന് 95 എടുത്തു.

46 വര്‍ഷത്തിന് ശേഷം ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ വെസ്റ്റ് ഇന്‍ഡീസ് താരമായും അമീര്‍ ജാങ്കോ മാറി.

Content Highlights: West Indies Batter Amir Jangoo Breaks Record Of Scoring Fastest Century On ODI Debut