വിറച്ചെങ്കിലും വീഴാതെ ശ്രീലങ്ക; കൈയടി നേടി ഹോങ് കോങ്

AFP Photo
AFP Photo

ദുബായ്: ആദ്യം ബാറ്റുകൊണ്ട് ഹോങ് കോങ് ചെറുതായൊന്നു വിറപ്പിച്ചു, പിന്നെ പന്തെടുത്തപ്പോഴും. പക്ഷേ, അതിലൊന്നും വീഴാതെ ലങ്ക ഏഷ്യാ കപ്പിലെ രണ്ടാം കളിയിലും ജയിച്ചുകയറി. ദുബായില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ ശ്രീലങ്ക നാല് വിക്കറ്റിനാണ് ഹോങ് കോങ്ങിനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹോങ് കോങ് 20 ഓവറില്‍ 149 റണ്‍സ് നേടി പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മറുപടി ബാറ്റിങ്ങില്‍ ഒരു ഘട്ടത്തില്‍ തുടര്‍ച്ചയായ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ആറിന് 127 റണ്‍സ് എന്ന നിലയിലെത്തിയ ശേഷമാണ് ലങ്ക ജയിച്ചുകയറിയത്. സ്‌കോര്‍: ഹോങ് കോങ് 20 ഓവറില്‍ 4-ന് 149. ശ്രീലങ്ക 18.5 ഓവറില്‍ 6-ന് 153.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ശ്രീലങ്ക സൂപ്പര്‍ഫോര്‍ ഏതാണ്ട് ഉറപ്പിച്ചു. കളിച്ച മൂന്ന് കളിയും തോറ്റാണ് ഹോങ് കോങ് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായത്. 44 പന്തില്‍ രണ്ട് സിക്‌സും ആറ് ബൗണ്ടറിയും സഹിതം 68 റണ്‍സ് നേടിയ പാത്തും നിസങ്കയാണ് ലങ്കയുടെ വിജയം എളുപ്പമാക്കിയത്. അവസാനം പതറിയ നേരത്ത് ഒന്പത് പന്തില്‍ 20 റണ്‍സ് നേടിയ വാനിന്ദു ഹസരംഗയാണ് ലങ്കയെ വിജയതീരത്തെത്തിച്ചത്. നേരത്തേ 38 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 52 റണ്‍സ് നേടി പുറത്താകാതെ നിന്ന നിസാഖാത് ഖാന്റെ ഇന്നിങ്സാണ് ഹോങ് കോങ്ങിനെ മികച്ച സ്‌കോറിലെത്തിച്ചത്. 17 പന്തില്‍ 23 റണ്‍സ് നേടിയ സീഷാന്‍ അലിയും 46 പന്തില്‍ 48 റണ്‍സ് നേടിയ അന്‍ഷി റാത്തും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 4.5 ഓവറില്‍ 41 റണ്‍സ് ചേര്‍ത്തിരുന്നു. ലങ്കയ്ക്കായി നാല് ഓവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത ദുഷ്മന്ത ചമീരയാണ് ബൗളിങ്ങില്‍ തിളങ്ങിയത്.

Content Highlights: Sri Lanka overcomes Hong Kong`s challenge to win by 4 wickets in a thrilling Asia Cup Group B match.