മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഗുജറാത്ത് അഞ്ചിന് 128; ലീഡ് 77 റണ്‍സ്

വിഷ്ണു വിനോദിന്റെ സെഞ്ചുറി ആഘോഷം | Photo: BCCI Domestic
വിഷ്ണു വിനോദിന്റെ സെഞ്ചുറി ആഘോഷം | Photo: BCCI Domestic

രാജ്കോട്ട്: കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ മൂന്നാം ദിനത്തിലെ കളിയവസാനിക്കുമ്പോള്‍ ഗുജറാത്ത് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെന്ന നിലയില്‍. രണ്ടാം ഇന്നിങ്‌സില്‍ അവര്‍ക്ക് 77 റണ്‍സിന്റെ ലീഡായി. 

25 റണ്‍സുമായി ഉമാങ് കുമാറും 28 റണ്‍സുമായി ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറി വീരന്‍ കരണ്‍ പട്ടേലുമാണ് ക്രീസില്‍. ആദ്യ ഇന്നിങ്‌സിന് സമാനമായി രണ്ടാം ഇന്നിങ്‌സിലും കേരള ബൗളിങ്ങിനു മുന്നില്‍ ഗുജറാത്ത് വിറച്ചു.

19 റണ്‍സെടുത്ത എസ്ഡി ചൗഹാന്‍, 20 റണ്‍സുമായി കതന്‍ ഡി പട്ടേല്‍, 11 റണ്‍സോടെ ബി.എച്ച് മെരായ്, ആറു റണ്‍സെടുത്ത എംസി ജുനേജ എന്നിവര്‍ 65 റണ്‍സിനിടെ മടങ്ങി. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറിയുമായി തിളങ്ങിയ ഗുജറാത്ത് ഹീറോ ഹേത് പട്ടേലിനെ സിജോമോന്‍ ജോസഫും മടക്കിയതോടെ ഗുജറാത്ത് വിറച്ചു. തുടര്‍ന്നായിരുന്നു ഉമാങ് കുമാര്‍ - കരണ്‍ കൂട്ടുകെട്ട്.

കേരളത്തിനായി ബേസില്‍ തമ്പി രണ്ട് വിക്കറ്റെടുത്തപ്പോള്‍ നിധീഷ് എംഡിയും ജലജ് സക്സേനയും സിജോമോനും ഒരു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 439 റണ്‍സടിച്ച കേരളം നിര്‍ണായകമായ 51 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ഓപ്പണര്‍ രോഹന്‍ എസ് കുന്നുമ്മലിന് പിന്നാലെ പൊരുതി നേടിയ സെഞ്ചുറിയുമായി വിഷ്ണു വിനോദും കരുത്തു കാട്ടിയതോടെ കേരളം 439 റണ്‍സാണ് അടിച്ചെടുത്തത്. വാലറ്റക്കാരെ കൂട്ടിപിടിച്ച് വിഷ്ണു 143 പന്തില്‍ 15 ഫോറും ഒരു സിക്സും സഹിതം 113 റണ്‍സാണെടുത്തത്. ഏദന്‍ ആപ്പിള്‍ ടോം 34 പന്തില്‍ നിന്ന് മൂന്നു ഫോറുകള്‍ ഉള്‍പ്പെടെ 16 റണ്‍സെടുത്തു. ഗുജറാത്തിനായി എസ്എ ദേശായി അഞ്ചു വിക്കറ്റെടുത്തു. നഗ്വാസ്വല്ല മൂന്നും കലേരിയ രണ്ടും വിക്കറ്റ് വീഴ്ത്തി.

നാലു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിനായി അഞ്ചാം വിക്കറ്റില്‍ വത്സല്‍ ഗോവിന്ദിനൊപ്പം വിഷ്ണു 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 85 പന്തുകള്‍ നേരിട്ടു പ്രതിരോധിച്ചു കളിച്ച വത്സല്‍ മൂന്നു ഫോറുകള്‍ സഹിതം 25 റണ്‍സെടുത്തു. സല്‍മാന്‍ നിസാര്‍ 16 പന്തില്‍ ആറു റണ്‍സ് നേടി പുറത്തായി. സിജോമോന്‍ ജോസഫിനും തിളങ്ങാനായില്ല. 10 പന്തില്‍ നേടിയത് നാലു റണ്‍സ് മാത്രം. ബേസില്‍ തമ്പി 22 പന്തില്‍ 15 റണ്‍സെടുത്തും പുറത്തായി. എംഡി നിധീഷ് ഒമ്പതു പന്തില്‍ ഒമ്പതു റണ്‍സോടെ പുറത്താകാതെ നിന്നു. 

നേരത്തെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെ പ്രകടനമാണ് കേരളത്തിന് അടിത്തറ നല്‍കിയത്. 171 പന്തില്‍ 16 ഫോറും നാല് സിക്സും സഹിതം 129 റണ്‍സ് രോഹന്‍ നേടി. 44 റണ്‍സോടെ രാഹുലും 53 റണ്‍സോടെ സച്ചിനും കേരളത്തിനായി തിളങ്ങി. ജലജ് സക്സേന നാല് റണ്‍സെടുത്ത് പുറത്തായി. നേരത്തെ ഗുജറാത്ത് ഒന്നാമിന്നിങ്സില്‍ നേടിയത് 388 റണ്‍സാണ്. സെഞ്ചുറി അടിച്ച ഹീത് പട്ടേലിന്റേയും കരണ്‍ പട്ടേലിന്റേയും മികവാണ് അവര്‍ക്ക് തുണയായത്. കേരളത്തിനായി നിധീഷ് എംഡി അഞ്ചും ബേസില്‍ തമ്പി നാലും വിക്കറ്റെടുത്തു. ഏദന്‍ ആപ്പിള്‍ ടോമിനാണ് ശേഷിക്കുന്ന ഒരു വിക്കറ്റ്.

Content Highlights: Ranji Trophy Cricket Kerala vs Gujarat