മക്കല്ലം നിന്നത് പിച്ചിന് നടുവിൽ; ഇന്ത്യൻ സംഘം എട്ടടി മാറിനിൽക്കണം, ക്യുറേറ്ററുടെ ഇരട്ടത്താപ്പ്

കെന്നിങ്ടണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയുടെ പരിശീലന സെഷനിടെ പരിശീലകന്‍ ഗൗതം ഗംഭീറും ഓവല്‍ ക്യൂറേറ്റര്‍ ലീ ഫോര്‍ട്ടിസും തമ്മില്‍ നടന്ന വാക്കേറ്റം വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ സംഘത്തോട് പിച്ചില്‍നിന്ന് 2.5 മീറ്റര്‍ മാറിനില്‍ക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് പറഞ്ഞതിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. ബാറ്റിങ് പരിശീലകന്‍ സീതാന്‍ഷു കൊടക് ഇടപെട്ടാണ് രംഗം തണുപ്പിച്ചത്. ഗംഭീറും ലീ ഫോര്‍ട്ടിസും തമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
എന്നാല്‍ ഇന്ത്യന്‍ പരിശീലകനോട് എട്ടടി (2.5 മീറ്റര്‍) മാറിനില്‍ക്കണമെന്നു പറഞ്ഞ അതേ ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസ് തന്നെ ഇംഗ്ലണ്ട് പരിശീലകന്‍ മക്കല്ലത്തിനൊപ്പം പിച്ചിന് നടുവില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനു പിന്നാലെ പുറത്തുവന്നു. 2023-ലെ ആഷസ് പരമ്പരയ്ക്കിടെയുള്ള ചിത്രമാണ് പുറത്തുവന്നത്. ഇരുവരും പിച്ചിന് നടുവില്‍ നിന്ന് സംസാരിക്കുന്നതാണ് ചിത്രം. മത്സരത്തിനായി തയ്യാറാക്കിയ പിച്ചില്‍ തന്നെയാണ് മക്കല്ലവും ക്യുറേറ്ററും നില്‍ക്കുന്നതെന്ന് വ്യക്തം. ഇതോടെ ഓവര്‍ ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസിന്റെ ഇരട്ടത്താപ്പ് പുറത്തുവന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഓവല്‍ മൈതാനത്തെ പരിശീലനത്തിനിടെയായിരുന്നു സംഭവം. തങ്ങള്‍ പിച്ച് പരിശോധിക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റാഫില്‍ ഒരാള്‍ വന്ന് പിച്ചില്‍ നിന്ന് രണ്ടര മീറ്റര്‍ മാറിനില്‍ക്കണമെന്നും പിച്ചിനു ചുറ്റും കെട്ടിയ കയര്‍ മറികടക്കരുതെന്നും ആവശ്യപ്പെടുകയായിരുന്നുവെന്ന് ബാറ്റിങ് പരിശീലകന്‍ നിതാന്‍ഷു കൊട്ടക് പറഞ്ഞു. സ്‌പൈക്ക്‌സ് ധരിച്ചായിരുന്നില്ല ഇന്ത്യന്‍ സംഘം പിച്ചിനടുത്തേക്ക് പോയത്. മറിച്ച് ജോഗേഴ്‌സ് ആയിരുന്നു (സാധാരണ ഷൂസ്) എല്ലാവരും എത്തിയിരുന്നത്. ഇക്കാരണത്താല്‍ തന്നെ പിച്ചിന് യാതൊരു കേടുപാടും സംഭവിക്കാനിടയില്ല. ഇതിനു പിന്നാലെ ഇന്ത്യന്‍ സംഘം നെറ്റ്‌സില്‍ പരിശീലനത്തിലേക്ക് തിരിഞ്ഞു.
എന്നാല്‍ ഇതിനിടെ ഗ്രൗണ്ടിലേക്ക് ടീമിന്റെ ഐസ് ബോക്‌സുമായി പ്രവേശിച്ച ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിനെയും ഇന്ത്യന്‍ സംഘത്തിലെ ഏതാനും പേരെയും ഫോര്‍ട്ടിസ് ശകാരിച്ചു. ഇതോടെയാണ് ഗംഭീര്‍ പ്രതികരിച്ചത്. സംഭവം റിപ്പോര്‍ട്ട് ചെയ്യുമെന്നു കൂടി ഫോര്‍ട്ടിസ് പറഞ്ഞതോടെ ഗംഭീര്‍ ഇയാള്‍ക്കെതിരേ ശക്തമായി തന്നെ പ്രതികരിക്കുകയായിരുന്നു. ''ഞങ്ങള്‍ എന്തുചെയ്യണമെന്ന് നിങ്ങള്‍ പറയേണ്ട. നിങ്ങള്‍ വെറുമൊരു ഗ്രൗണ്ട് സ്റ്റാഫാണ്. നിങ്ങള്‍ക്കു ചെയ്യാന്‍ പറ്റുന്നത് ചെയ്യൂ'', എന്നായിരുന്നു ഗംഭീറിന്റെ വാക്കുകള്‍.
അതേസമയം ഇന്ത്യന്‍ ടീമിനു മുമ്പ് ഗ്രൗണ്ടിലെത്തിയ ഇംഗ്ലണ്ട് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം, ഇസിബി മാനേജിങ് ഡയറക്ടര്‍ റോബ് കി എന്നിവരെ പിച്ചിനടുത്തേക്ക് പോകുന്നതില്‍ നിന്ന് ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസ് വിലക്കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: India`s coach Gambhir clashes with Oval curator over pitch access, highlighting double standards