ഒരോവറില്‍ 23 റണ്‍സ്, 8 ഓവറിൽ വഴങ്ങിയത് 61 റൺസ്; പ്രസിദ്ധിനെ അടിച്ചുതകര്‍ത്ത് സ്മിത്ത്

ബര്‍മിങ്ങാം: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാമിങ്‌സ് ബാറ്റിങ് തുടരുകയാണ് ഇംഗ്ലണ്ട്. ഇന്ത്യ ഉയര്‍ത്തിയ 587 റണ്‍സ് ഒന്നാമിങ്‌സ് സ്‌കോറിന് മറുപടിബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് നിര തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് കരകയറുന്നതാണ് ബര്‍മിങ്ങാമില്‍ കണ്ടത്. 84-5 എന്ന നിലയില്‍ നിന്ന് ആറാം വിക്കറ്റില്‍ ഹാരി ബ്രൂക്കും ജെയ്മി സ്മിത്തും ചേര്‍ന്ന് ടീമിനെ 200-കടത്തി. ബാസ്‌ബോള്‍ ശൈലിയില്‍ ബാറ്റേന്തിയ ഇരുവരും ഇന്ത്യയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണ്.
ഹാരി ബ്രൂക്കും ജെയ്മി സ്മിത്തും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ തകര്‍ത്തടിച്ചു. പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ബാസ്‌ബോള്‍ ശൈലിയിലാണ് താരങ്ങള്‍ ബാറ്റേന്തിയത്. ജെയ്മി സ്മിത്താണ് കൂടുതല്‍ അപകടകാരി. ഇന്ത്യന്‍ പേസർ പ്രസിദ്ധ് കൃഷ്ണയെ സ്മിത്ത് അടിച്ചുതകര്‍ത്തു. 32-ാം ഓവറില്‍ 23-റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.
സ്മിത്ത് ഓവറില്‍ നാലുഫോറും ഒരു സിക്‌സറും നേടി. ഒരു വൈഡിന്റെ എക്‌സ്ട്രാ റണ്ണും ചേര്‍ന്നതോടെ ഓവറില്‍ 23 റണ്‍സാണ് പ്രസിദ്ധ് വഴങ്ങിയത്. മാത്രമല്ല, ആകെ എട്ടോവര്‍ എറിഞ്ഞ താരം 61 റണ്‍സ് വഴങ്ങി. ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ ഏറ്റവും മോശം എക്കോണമി റേറ്റുള്ള ബൗളര്‍മാരിലൊരാളാണ് പ്രസിദ്ധ്. കുറഞ്ഞത് 500 പന്തുകള്‍ പരിഗണിക്കുമ്പോഴാണിത്.