ഫ്‌ളവറല്ല, ഫയറായി സ്മൃതി മന്ഥാന; വിന്‍ഡീസിനെതിരായ മൂന്നാം ടി-20 മത്സരത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം

നവി മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി-20 മത്സരത്തിൽ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് തിളക്കമാര്‍ന്ന വിജയം. 60 റണ്‍സിനാണ് ഇന്ത്യയുടെ പെണ്‍പുലികള്‍ വിന്‍ഡീസ് ടീമിനെ കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ 217 റണ്‍സാണ് അടിച്ചെടുത്തത്. 'ഫയറാ'യി ആളിക്കത്തിയ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് കരുത്തായത്. 47 ബോളില്‍ 77 റണ്‍സാണ് സ്മൃതി അടിച്ചുകൂട്ടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ടീമിലെ നാല് ബാറ്റര്‍മാര്‍ക്ക് മാത്രമാണ് സ്‌കോര്‍ രണ്ടക്കം തികയ്ക്കാന്‍ കഴിഞ്ഞത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി.
സ്മൃതി മന്ഥാനയ്ക്ക് പുറമെ റിച്ച ഘോഷും അര്‍ധസെഞ്ച്വറി നേടി. 21 പന്തില്‍ 54 റണ്‍സാണ് റിച്ച നേടിയത്. ജമീമ റോഡ്രിങ്‌സ് 39 റണ്‍സും രാഘവി ബിഷ്ട് 30 റണ്‍സും നേടി. ബൗളിങ് നിരയില്‍ രാധാ യാദവ് നാല് വിക്കറ്റുകളും രേണുക സിങ്, സജീവന്‍ സജ്‌ന, ടിറ്റാസ് സാധു, ദീപ്തി ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlights: India - West Indies women T-20: India wins 3rd match