വലിയ സിക്സടിക്കാൻ സാധിക്കുമോ എന്ന് ബ്രൂക്കിന്റെ വെല്ലുവിളി; വിക്കറ്റ് തുലച്ച് പ്രസിദ്ധിന്റെ ഷോട്ട്

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 364 റണ്‍സാണ് ഇന്ത്യ നേടിയത്. ഒന്നാം ഇന്നിങ്‌സിലേതു പോലെതന്നെ രണ്ടാം ഇന്നിങ്‌സിലും ലോവര്‍ മിഡില്‍ ഓര്‍ഡറിലും വാലറ്റത്തും തകര്‍ച്ച നേരിട്ടാണ് ഇന്ത്യ 364-ല്‍ ഒതുങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ അവസാന ഏഴു വിക്കറ്റുകള്‍ വെറും 41 റണ്‍സിനാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. രണ്ടാം ഇന്നിങ്‌സില്‍ അവസാന ആറു വിക്കറ്റുകള്‍ വീണതോ വെറും 31 റണ്‍സിനിടെയും.
രണ്ടാം ഇന്നിങ്‌സില്‍ വാലറ്റത്ത് രവീന്ദ്ര ജഡേജ നടത്തിയ പോരാട്ടത്തിന് പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. ഇപ്പോഴിതാ അവസാന വിക്കറ്റില്‍ അല്‍പനേരം ജഡേജയ്ക്ക് പിന്തുണ നല്‍കിയ പ്രസിദ്ധ് കൃഷ്ണയെ പുറത്താക്കാന്‍ ഇംഗ്ലണ്ട് പ്രയോഗിച്ച തന്ത്രം പുറത്തുവന്നിരിക്കുകയാണ്. ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ ജോഷ് ടങ്ങിന്റെ ഒരു ഓവറില്‍ പുറത്തായതിനു പിന്നാലെയാണ് പ്രസിദ്ധ് ക്രീസിലേക്കെത്തുന്നത്. 11 പന്തുകള്‍ കളിച്ച് അദ്ദേഹം ജഡേജയ്ക്ക് പിന്തുണ നല്‍കിയിരുന്നു. ഈ സമയം ജഡേജ ബൗണ്ടറികള്‍ കണ്ടെത്തി സ്‌കോര്‍ ഉയര്‍ത്തുന്നുമുണ്ടായിരുന്നു. റിസ്‌കുള്ള ഒരു ഷോട്ടിനും മുതിരാതെ അച്ചടക്കത്തോടെ കളിച്ച പ്രസിദ്ധിനെ പ്രകോപിപ്പിച്ച് ഇംഗ്ലണ്ട് വിക്കറ്റ് നേടിയെടുക്കുകയായിരുന്നു. ഹാരി ബ്രൂക്കാണ് ഈ തന്ത്രത്തിന് നേതൃത്വം നല്‍കിയത്.
ഷോയബ് ബഷീര്‍ എറിഞ്ഞ 96-ാം ഓവറിലാണ് സംഭവം. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഹാരി ബ്രൂക്ക് പ്രസിദ്ധിനോട് 'നിനക്ക് വലിയ സിക്‌സറുകള്‍ അടിക്കാന്‍ കഴിയുമോ' എന്ന് ചോദിച്ചു. 'അങ്ങനെ ചെയ്താല്‍ എന്നെ ബ്രൂക്ക് എന്ന് വിളിക്കും' എന്നായിരുന്നു ഇതിന് പ്രസിദ്ധിന്റെ മറുപടി. പിന്നാലെ അതുവരെ പ്രതിരോധിച്ചു നിന്ന പ്രസിദ്ധ് ഷോയബ് ബഷീര്‍ എറിഞ്ഞ അടുത്ത പന്തില്‍ സിക്‌സറടിക്കാന്‍ ശ്രമിച്ച് പുറത്തായി. ഇതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തു.
Content Highlights: India`s lower middle order crumbled again in the 2nd innings of the Leeds Test