അന്ന് കോലി അനാവശ്യ ഷോട്ടിന് ശ്രമിച്ചു; കേസ്റ്റന്റെ ഉപദേശം കോലിയുടെ ബാറ്റിങ് ശൈലി മാറ്റി

-
-

ന്യൂഡൽഹി: നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ബാറ്റ്സ്മാൻമാരിൽ ഒരാളാണ് വിരാട് കോലി. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലും കോലി ഒരുപോലെ മികച്ചുനിൽക്കുന്നു. മോശം പന്തുകളെ അർഹിച്ച രീതിയിൽ ശിക്ഷിക്കുന്ന കോലി മികച്ച പന്തുകൾക്ക് അർഹിച്ച ബഹുമാനവും നൽകാറുണ്ട്. ഇതുതന്നെയാണ് കോലിയുടെ സ്ഥിരതായർന്ന പ്രകടനത്തിന് കാരണവും.

ഇന്ത്യൻ ക്യാപ്റ്റന്റെ ഈ ബാറ്റിങ് ശൈലിക്ക് പിന്നിൽ ഇന്ത്യയുടെ മുൻ പരിശീലകൻ ഗാരി കേസ്റ്റണ് നിർണായക പങ്കുണ്ട്. കേസ്റ്റൺ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദി ആർകെ ഷോ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കേസ്റ്റൺ. 2007-ൽ ഗ്രെഗ് ചാപ്പലിന് പകരക്കാരനായാണ് കേസ്റ്റൺ ഇന്ത്യയുടെ പരിശീലകനായത്. 2008-ൽ കോലി ഏകദിന ക്രിക്കറ്റിൽ അരങ്ങേറി. 2011-ൽ കേസ്റ്റൺ പരിശീലിപ്പിച്ച ഇന്ത്യ ലോകചാമ്പ്യൻമാരായപ്പോൾ കോലിയും സംഘത്തിലുണ്ടായിരുന്നു.

കരിയറിന്റെ തുടക്കകാലമാണ് കോലിക്കു കേസ്റ്റണിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത്. കോലി ഒരുപാട് കഴിവുള്ള താരമാണെന്നും പക്ഷേ അത് പൂർണമായി ഉപയോഗിക്കുന്നില്ലെന്നുമാണ് കോലിയെ ആദ്യം കണ്ടപ്പോൾ തോന്നിയതെന്ന് കേസ്റ്റൺ പറയുന്നു. കരയിറിൽ ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്നും പ്രകടനത്തിൽ സ്ഥിരത പുലർത്താനാണ് ശ്രമിക്കേണ്ടതെന്നും അന്നു കോലിയെ ഉപദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് തവണ കോലിയോട് സംസാരിച്ചു.

ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ കോലിയുടെ ബാറ്റിങ്ങിനെ കുറിച്ചുള്ള ഓർമകളും കേസ്റ്റൺ പങ്കുവെച്ചു. ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം മറക്കാനാവില്ല. അന്ന് കോലി മികച്ച രീതിയിൽ ബാറ്റുചെയ്തുകൊണ്ടിരിക്കുകയാണ്. 30 റൺസോ മറ്റോ നേടി പുറത്താവാതെ ബാറ്റു ചെയ്യുകയാണ് അദ്ദേഹം. അപ്പോഴാണ് ലോങ് ഓണിലൂടെ സിക്സ് നേടാൻ കോലി ശ്രമിച്ചത്. പക്ഷേ കണക്കുകൂട്ടലുകൾ പിഴച്ചു. കോലി പുറത്തായി.

മത്സരശേഷം ഞാൻ കോലിയെ ഉപദേശിച്ചു. അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കളയരുതെന്ന് പറഞ്ഞു. സ്വന്തം ക്രിക്കറ്റ് മറ്റൊരു തലത്തിലേക്ക് ഉയർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ പന്ത് ഗ്രൗണ്ട് ഷോട്ടായി കളിച്ച് സിംഗിൾ നേടുകയാണ് വേണ്ടതെന്നും പറഞ്ഞു. ഇതു ഉൾക്കൊണ്ട് അടുത്ത മത്സരം കളിച്ച കോലി സെഞ്ചുറി നേടി. കേസ്റ്റൺ വ്യക്തമാക്കുന്നു.

Content Highlights: Gary Kirsten Reveals Advice He Gave Young Virat Kohli, To Take Kohli's Game To The Next Level

Content Highlights: