'ഡിക്ലയര്‍ ചെയ്യാന്‍ വൈകിയത് ബാസ്ബോളിനെ പേടിച്ചോ?'; ഇന്ത്യൻ നായകനെതിരേ വിമർശനം

ബര്‍മിങ്ങാം: ബർമിങ്ങാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തിയിരിക്കുകയാണ് ഇന്ത്യ. 608 റൺസാണ് ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത്. ഇന്ത്യ 427-6 ന് രണ്ടാമിന്നിങ്സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്സിലും സെഞ്ചുറിയോടെ മുന്നിൽ നിന്ന് പടനയിച്ച നായകൻ ശുഭ്മാൻ ഗില്ലാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഒരുദിനം മാത്രം ബാക്കി നിൽക്കേ ഇന്ത്യ ചരിത്രജയം സ്വന്തമാക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനിടെ ഇന്ത്യയുടെ ഡിക്ലയറിങ്ങിനെ ചുറ്റിപ്പറ്റി വിമര്‍ശനമുന്നയിക്കുകയാണ് ആരാധകര്‍.
ബര്‍മിങ്ങാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ എന്തിനാണ് ഇത്രയും സമയമെടുത്തെന്നാണ് ഉയരുന്ന ചോദ്യം. നായകന്‍ ശുഭ്മാന്‍ ഗില്‍ പുറത്തായ ഘട്ടത്തില്‍ തന്നെ ഇന്ത്യന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാമായിരുന്നില്ലേ എന്നാണ് ഉന്നയിക്കപ്പെടുന്നത്. ആ ഘട്ടത്തില്‍ ഇന്ത്യക്ക് 591 റണ്‍സിന്റെ ലീഡുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യ കളി തുടരുകയാണ് ചെയ്തത്.
പിന്നാലെ നിതീഷ് കുമാര്‍ പുറത്തായിട്ടും ഇന്നിങ്‌സ് അവസാനിപ്പിക്കാനുള്ള വിളിയെത്തിയില്ല. കളി തുടരാനാണ് തീരുമാനമെടുത്തത്. ഇന്ത്യ ആ ഘട്ടത്തില്‍ 412-6 എന്ന നിലയിലായിരുന്നു. ജഡേജയും സുന്ദറും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ പേടിച്ചാണോ ലീഡ് ഉയര്‍ത്താന്‍ തീരുമാനമെടുത്തതെന്ന് പലരും ചോദിക്കുന്നു. കാരണം ഒന്നാം ടെസ്റ്റില്‍ അവസാനദിനം ഇംഗ്ലണ്ട് 350 റണ്‍സ് അടിച്ചെടുത്തിരുന്നു. അത് മുന്നില്‍ക്കണ്ടാണോ ലീഡ് ഉയര്‍ത്തിയതെന്ന സംശയവും ഉന്നയിക്കപ്പെടുന്നു.
അതേസമയം കൂറ്റൻ ലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് പതറുകയാണ്. നാലാംദിവസം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിലാണ്. ബെൻ ഡെക്കറ്റ് (25), സാക് ക്രോളി (പൂജ്യം), ജോ റൂട്ട് (ആറ്) എന്നിവർ പുറത്തായി. ഒലി പോപ്പ് (24), ഹാരി ബ്രൂക് (15) എന്നിവരാണ് ക്രീസിൽ. ഇന്ത്യക്കായി ആകാശ് ദീപ് രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് വീഴ്ത്തി. 536 റൺസാണ് ഇംഗ്ലണ്ടിന് ഇനി ജയിക്കാൻ വേണ്ടത്.
ഒന്നാമിന്നിങ്‌സിൽ 180 റൺസ് ലീഡ് നേടിയ ഇന്ത്യ രണ്ടാമിന്നിങ്‌സിൽ ആറ് വിക്കറ്റിന് 427 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിങ്‌സിൽ ഇരട്ട സെഞ്ചുറി നേടിയിരുന്ന ഗിൽ രണ്ടാമിന്നിങ്‌സിൽ 161 റൺസടിച്ചു. രവീന്ദ്ര ജഡേജ (69), ഋഷഭ് പന്ത് (65), കെ.എൽ. രാഹുൽ (55) എന്നിവർ അർധസെഞ്ചുറികളുമായി തിളങ്ങി. കരുൺ നായർ 26 റൺസിന് പുറത്തായി. ഇതോടെയാണ് ഇന്ത്യയ്ക്ക് മൊത്തം 607 റൺസ് ലീഡ് ലഭിച്ചത്.
Content Highlights: declare too late out of fear of Bazball criticism gill indian team