ചരിത്രം ! റണ്‍സ് അടിസ്ഥാനത്തില്‍ ഏറ്റവും വലിയ വിജയവുമായി ഇംഗ്ലണ്ട്, ഇന്ത്യയെ മറികടന്നു

ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം | X.com/englandcricket
ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം | X.com/englandcricket

സതാംപ്ടണ്‍: ഏകദിന ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി ഇംഗ്ലണ്ട്. റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീമിന്റെ ഏറ്റവും വലിയ ജയം ഇംഗ്ലണ്ട് സ്വന്തമാക്കി. 342 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞാണ് ഇംഗ്ലണ്ടിന്റെ നേട്ടം. ഇന്ത്യയുടെ റെക്കോഡാണ് മറികടന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിലാണ് ഇംഗ്ലണ്ട് ചരിത്രനേട്ടം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50-ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 414 റണ്‍സാണ് അടിച്ചെടുത്തത്. ജോ റൂട്ടും ജേക്കബ് ബെതലും സെഞ്ചുറി നേടി. ജെയ്മി സ്മിത്തും ജോസ് ബട്‌ലറും അര്‍ധസെഞ്ചുറിയുമായി തിളങ്ങി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയാകട്ടെ തകര്‍ന്നടിഞ്ഞു. ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറിയതോടെ ടീമിന് വന്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. 72 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായി. മുന്നു താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ നാല് വിക്കറ്റും ആദില്‍ റാഷിദ് മൂന്നു വിക്കറ്റുമെടുത്തു. 

342 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയമാണിത്. ഇന്ത്യയുടെ റെക്കോഡാണ് ഇംഗ്ലണ്ട് മറികടന്നത്. 2023-ല്‍ ശ്രീലങ്കയ്‌ക്കെതിരേ 317 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്. നെതര്‍ലന്‍ഡ്‌സിനെതിരേ 309 റണ്‍സ് ജയം നേടിയ ഓസീസാണ് പട്ടികയില്‍ മൂന്നാമത്. 

Content Highlights: biggest odi win by runs england cricket team