വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി മോദി വ്യോമനിരീക്ഷണം നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ദുരന്തബാധിത പ്രദേശത്ത് വ്യോമനിരീക്ഷണം നടത്തിയപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയൻ സമീപം
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ദുരന്തബാധിത പ്രദേശത്ത് വ്യോമനിരീക്ഷണം നടത്തിയപ്പോൾ, മുഖ്യമന്ത്രി പിണറായി വിജയൻ സമീപം

കണ്ണൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച മേഖലകളിൽ ആകാശനിരീക്ഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുണ്ടക്കൈ,ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് അദ്ദേഹം നിരീക്ഷണം നടത്തിയത്.  ​

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി സുരേഷ്​ഗോപി എന്നിവരും ഇതേ ഹെലികോറ്ററിൽ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മേഖലയിൽ വ്യോമനിരീക്ഷണത്തിനിടെ, mathrubhumi.com ലൂടെ ദുരന്തത്തിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി വീക്ഷിച്ചു.

ഹെലികോപ്റ്ററിൽ സഞ്ചരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ചിത്രങ്ങൾ മാതൃഭൂമി ഡോട് കോമിലൂടെ കാണുന്നു

ഇതിന് ശേഷം കല്പറ്റയിലെ എസ്.കെ.എം.ജെ. സ്കൂൾ മൈതാനത്തെ ഹെലിപാഡിൽ ഇറങ്ങിയ മോദി അവിടെനിന്ന് റോഡ് മാർഗം ദുരന്തമുണ്ടായ ചൂരൽമലയിലേക്ക് തിരിച്ചു. പിന്നീട് പ്രധാനമന്ത്രി ദുരിതബാധിതരെ സന്ദര്‍ശിക്കും. ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി അദ്ദേഹം സംസാരിക്കുകയും ചെയ്യും.

ഉരുൾപൊട്ടൽ ദുരന്തമേഖലയും സൈന്യം നിർമിച്ച ബെയ്ലി പാലവും, പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്റ്ററിനുള്ളിൽ നിന്നുള്ള കാഴ്ച 

തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.
 

Content Highlights: Prime Ministers aerial observation of Wayanad disaster areas