36 ജീവൻ രക്ഷാമരുന്നുകൾക്ക് നികുതിയിളവ്, ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ജറ്റ് പ്രഖ്യാപനത്തിൽ ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. ജീവൻരക്ഷാ മരുന്നുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിനൊപ്പം കാൻസർ മേഖലയ്ക്കും പദ്ധതികൾ പ്രഖ്യാപിച്ചു. 36 ജീവൻ രക്ഷാമരുന്നുകൾക്ക് പൂർണമായും നികുതി ഇളവ് നൽകി. ആറ് ജീവൻ രക്ഷാമരുന്നുകൾക്ക് നികുതി അഞ്ചു ശതമാനമാക്കി കുറച്ചു.  ഇതിനു പുറമെ 37 മരുന്നുകൾക്കും 13 പുതിയ രോഗീസഹായ പദ്ധതികൾക്കും പൂർണമായും നികുതി ഒഴിവാക്കി. 

വരുന്ന മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. 2025-26 വർഷത്തിൽത്തന്നെ ഇതിൽ 200 സെന്ററുകൾ ക്രമീകരിക്കും. രാജ്യത്തുടനീളമുള്ള കാൻസർ രോഗികൾക്ക് ചികിത്സ പ്രാപ്യമാക്കാനും പിന്തുണയേകാനും ആരോഗ്യസേവനങ്ങളിലെ വിടവ് നികത്താനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചത്.

എട്ടു കോടി കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്താനുള്ള പദ്ധതിയും പ്രഖ്യാപനത്തിലുണ്ട്. സക്ഷം അംഗൻവാടി പോഷൺ 2.0 പദ്ധതിയിലൂടെയാണ് എട്ടുകോടിയിലേറെ കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നത്. രാജ്യത്തുടനീളമുള്ള ഒരുകോടി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും, 20 ലക്ഷം കൗമാരക്കാർക്കും  പോഷകാഹാരം ഉറപ്പുവരുത്തും.

ഭാരത് നെറ്റ് പ്രൊജക്ടിന്റെ ഭാഗമായി ഗ്രാമപ്രദേശങ്ങളിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. 

Content Highlights: union budget health sector