'സൈന്യത്തിന്റെ ആ ദൗത്യം എനിക്ക് പറഞ്ഞു തന്നത് ടിബറ്റിൽ നിന്ന് പലായനം ചെയ്ത ഒരു ബുദ്ധസന്ന്യാസി'

ലിംഗസമത്വം ഏറ്റവുമധികമുള്ള സ്ഥലമാണ് ഇന്ത്യന്‍ സൈന്യമെന്ന് ലഫ്. കേണല്‍ സോണിയ ചെറിയാന്‍. അവിടെ നിങ്ങള്‍ സൈന്യത്തിന്റെ ഭാഗം മാത്രമാണ്, അല്ലാതെ ആണോ പെണ്ണോ എന്നല്ല. അതെല്ലാം അതിന് ശേഷം മാത്രം വരുന്ന കാര്യങ്ങളാണെന്നും തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അവര്‍ പറഞ്ഞു. ഒരു സ്ത്രീ എന്ന നിലയില്‍ ഒരു ബുദ്ധിമുട്ടും തനിക്ക് സൈന്യത്തില്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍, 'തോക്കുകള്‍ക്കിടയിലെ ജീവിതം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവർ..
വടക്കേ മലബാറിലെ ഒരു ചെറിയ ഗ്രാമത്തില്‍ അധ്യാപക ദമ്പതികളുടെ മകളായാണ് ജനിച്ചത്. ചെറുപ്പം മുതല്‍ ഒരുപാട് വായിക്കുമായിരുന്നു. പിന്നീട് വിദ്യാഭ്യാസത്തിന്റെ ഭാഗമായി അത് മുറിഞ്ഞു. പട്ടാളത്തിലെത്തിയ ശേഷം കാണുന്ന കാഴ്ചകള്‍ ഒരു നോട്ട് പാഡില്‍ വരച്ചിടുമായിരുന്നു. ഒപ്പം ചില വരികള്‍ കുത്തിക്കുറിക്കുകയും ചെയ്തിരുന്നു. അതില്‍ നിന്ന് ഹൃദത്തില്‍ തൊട്ട സംഭവങ്ങളും മനുഷ്യരേയും ഓര്‍ത്തെടുത്താണ് ഓര്‍മക്കുറിപ്പുകള്‍ വികസിപ്പിച്ചത്.
പട്ടാളത്തില്‍ ചേരുക എന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. സൈനിക സേവനം ഒരുപാട് ഇഷ്ടമായിരുന്നു. പട്ടാളത്തെപ്പറ്റി ഒരുപാട് വായിച്ചിരുന്നു. ഭര്‍ത്താവ് പട്ടാളത്തിലായതും സര്‍വീസില്‍ ചേരാന്‍ കാരണമായി. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ ശേഷം മൂന്നാം ശ്രമത്തിലാണ് പക്ഷേ അതിന് സാധിച്ചത്. ഒരു യുദ്ധ സമാനസാഹചര്യത്തില്‍, യുദ്ധമുഖത്താണ് ആദ്യത്തെ പോസ്റ്റിങ് ലഭിച്ചത്.
സമ്മുടെ സൈന്യം ശരിക്കും ശക്തമാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. നമ്മള്‍ വിചാരിക്കുന്നതിലും അധികം ശക്തരാണ് സൈന്യം. അവര്‍ക്ക് ശരിക്കും സമാധാന സംരക്ഷണത്തിന്റെ ദൗത്യം കൂടിയുണ്ട്. ഇതെനിക്ക് പറഞ്ഞുതന്നത് ഒരു ബുദ്ധ സന്നാസിയാണ്. 12 വയസുള്ളപ്പോള്‍ ടിബറ്റില്‍ നിന്ന് ഓടി വന്നതായിരുന്നു അദ്ദേഹം. അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് അത്തരം ഒരു ചിന്ത തന്റെ മനസിലേയ്ക്ക് വന്നതെന്ന് അവര്‍ പറഞ്ഞു.
Content Highlights: Sonia Cherian, mbifl 2023