ഇന്ത്യയുടെ മുഴുവന്‍ സമ്പത്തും ചോര്‍ത്തിക്കൊടുക്കുന്ന ഭരണകൂടവ്യവസ്ഥയാണ് ഇന്നത്തേത്- സാറാ ജോസഫ്

സാറാ ജോസഫ്
സാറാ ജോസഫ്

അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതാണ് വികസനം എന്ന് സാറാ ജോസഫ്. ദളിതരായ മനുഷ്യരുടെ ഏറ്റവും അടിസ്ഥാനപരമായ സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെയാണ് വികസനത്തിന്റെ ബാലപാഠങ്ങള്‍ തുടങ്ങേണ്ടത്. മോദി ഇപ്പോഴും കക്കൂസ് ഉണ്ടാക്കാനാണ് പറയുന്നത്. ഇത്രയധികം സാമ്പത്തിക വികസനം നേടി എന്ന് പറയുന്ന രാജ്യത്ത് ജനങ്ങളോട് കക്കൂസ് ഉണ്ടാക്കി നല്‍കാമെന്ന് ആഹ്വാനം ചെയ്യുമ്പോള്‍ നമ്മള്‍ ഏറ്റവും പിറകില്‍ തന്നെയാണ്. ബാക്കിയൊക്കെ കോര്‍പ്പറേറ്റ് മുതലാളിമാരുടെയും ഭരണകൂടത്തിന്റെയും ചങ്ങാത്ത മുതലാളിത്തത്തില്‍ നിന്നുണ്ടാകുന്ന പുകയാണ്. സാറാ ജോസഫ് പറഞ്ഞു. 

ഇന്ത്യയുടെ പൊതുമുതല്‍ മുഴുവന്‍ സ്വകാര്യവത്ക്കരിക്കപ്പെട്ട് വളരെ കുറച്ചാളുകളിലേക്ക് ഒതുങ്ങുന്ന സാഹചര്യമാണിന്ന്. ചെറിയൊരു ശതമാനം ആളുകളിലേക്ക് മാത്രം ഇന്ത്യയുടെ മുഴുവന്‍ സമ്പത്തും ചോര്‍ത്തികൊടുക്കുന്ന ഭരണകൂടവ്യവസ്ഥയാണ് ഇന്നത്തേത്. അവരൊരു ബുള്ളറ്റ് ട്രെയിന്‍ തരാമെന്ന് പറഞ്ഞാലുടന്‍ കണ്ണടച്ച് അത് വാങ്ങുന്നത് ജനങ്ങളോട് ബാധ്യതയുള്ള പാര്‍ട്ടി എന്ന നിലയില്‍ ഇടതുപക്ഷത്തിന് യോജിച്ചതല്ല.

കേരളം പോലെ വിസ്തൃതി കുറഞ്ഞ ചെറിയ ഒരു സംസ്ഥാനത്തിന് ഇനിയും താങ്ങാനാകുന്നതല്ല ഈ വികസനം. ആവശ്യത്തിന് വികസനം നമുക്ക് ഉണ്ട്. ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്തീകള്‍ക്കും കര്‍ഷകര്‍ക്കുമെല്ലാം ഒരുപോലെ ഉപകാരപ്പെടേണ്ടതാണ് വികസനം. വടക്കന്‍ കേരളത്തില്‍ കാസര്‍കോട് ഒക്കെ എത്ര അവഗണിത മേഖലയാണ് സാറാ ജോസഫ് പറഞ്ഞു.

Content Highlights: sara joseph about privatization indian government, mbifl 2023