യുവാക്കളുടെ കുടിയേറ്റം ബലംപ്രയോഗിച്ച് തടയാനാകില്ല- എ.എ. റഹീം

എ.എ.റഹീം, ശങ്കു ടി. ദാസ്, വി.ടി. ബല്‍റാം, ടി.പി. അഷ്‌റഫ് അലി
എ.എ.റഹീം, ശങ്കു ടി. ദാസ്, വി.ടി. ബല്‍റാം, ടി.പി. അഷ്‌റഫ് അലി

കേരളത്തില്‍ നിന്ന് അന്യരാജ്യങ്ങളിലേയ്ക്കുള്ള യുവാക്കളുടെ കുടിയേറ്റം ബലംപ്രയോഗിച്ച് തടയാനാകില്ലെന്ന് രാജ്യസഭാ എംപിയും സിപിഎം നേതാവുമായ എ.എ. റഹീം. അത് തടയേണ്ടതുമില്ല. പ്രവാസം പുതിയ കാര്യമല്ല, ചെറുതും വലുതുമായ പ്രവാസങ്ങളിലൂടെയാണ് മനുഷ്യവര്‍ഗത്തിന്റെ തന്നെ വളര്‍ച്ച. മത്സരം നിറഞ്ഞ മേഖലകളില്‍ കേരളത്തിലെ യുവാക്കള്‍ ചെല്ലാനും മത്സരിക്കാനും സാധിക്കുന്നു എന്നത് കേരളം ആര്‍ജിച്ചെടുത്ത വിദ്യാഭ്യാസത്തിന്റെ ഗുണമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ യുവത്വത്തിന്റെ പ്രതിസന്ധി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ മെച്ചപ്പെട്ട സാമ്പത്തിക ചുറ്റുപാടും തൊഴിലുമുള്ളവര്‍ പോലും വിദേശത്തേക്ക് കുടിയേറുന്ന പ്രവണത ഗൗരവകരമായി പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം ആവശ്യപ്പെട്ടു. കേരളം എന്നത് ഒരു അടഞ്ഞ സമൂഹമായി തന്നെ വലിയ ഒരളവുവരെ നില്‍ക്കുന്നു, നാളെയും അങ്ങനെ തന്നെ നില്‍ക്കും എന്ന ചിന്തയാണോ അവരെ നാട് വിടാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്ന് നമ്മള്‍ ചിന്തിക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു. 

എങ്ങനെയെങ്കിലും നാട് വിടുക എന്ന ചിന്താഗതിയാണ് നമ്മുടെ യുവാക്കള്‍ക്കെന്ന് ബിജെപി നേതാവ് ശങ്കു ടി. ദാസ് പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തില്‍, മാനവ വികസന സൂചികയില്‍ നമ്മള്‍ മുന്നിലാണെന്ന് പറയുമ്പോഴും നമ്മുടെ യുവാക്കള്‍ അത് വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുവജന കമ്മീഷന്‍, യുവജന ക്ഷേമ ബോര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ യുവാക്കള്‍ക്ക് വേണ്ടി തുറന്നുവെയ്ക്കപ്പെടേണ്ടതാണെന്ന് യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി. അഷ്‌റഫ് അലി അഭിപ്രായപ്പെട്ടു. നമ്മുടെ വികസന കാഴ്ചപ്പാടുകള്‍ മാറിയാല്‍ മാത്രമേ യുവാക്കളുടെ കുടിയേറ്റം തടയാനാകൂ. അത് മനസിലാക്കി ഗൗരവമായ അഴിച്ചുപണി എല്ലാ ആര്‍ത്ഥത്തിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: A. A. Rahim, V. T. Balram, sanku t das