ഭരതനാട്യവിസ്മയം അലര്‍മേല്‍ വള്ളി കലയുടെ കഥപറയാന്‍ കനകക്കുന്നിലെത്തും

അലര്‍മേല്‍ വള്ളി
അലര്‍മേല്‍ വള്ളി

തിരുവനന്തപുരം: ഒന്‍പതാം വയസ്സില്‍ അരങ്ങേറ്റം. പതിനാറാം വയസ്സില്‍ പാരീസില്‍, കഥക് ഇതിഹാസം ബിര്‍ജ് മഹാരാജിനും ബാംസുരി വാദകന്‍ ഹരിപ്രസാദ് ചൗരസ്യക്കുമൊപ്പം നൃത്താവതരണം. മോസ്‌കോ ഫെസ്റ്റിവലില്‍ കാണികള്‍ എഴുന്നേറ്റുനിന്ന് അഭിനന്ദിക്കുമ്പോള്‍ പ്രായം 21. അലര്‍മേല്‍ വള്ളി എന്ന നര്‍ത്തകിയുടെ വിസ്മയിപ്പിക്കുന്ന കലാസപര്യയുടെ തുടക്കം മാത്രമായിരുന്നു അത്. ഇന്നു രാജ്യത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖയായ ഭരതനാട്യ നര്‍ത്തകി അലര്‍മേല്‍ വള്ളി മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലെത്തുമ്പോള്‍ സംവദിക്കാന്‍ പല തലമുറകള്‍ക്ക് അവസരം.

അക്ഷരോത്സവത്തില്‍ 'ആനന്ദനൃത്തശാല' എന്ന പരിപാടിയില്‍ വി.കലാധരനുമായി വള്ളി സംവദിക്കും. നൃത്തവും കവിതയും ഒന്നായിമാറുന്ന വിസ്മയത്തിന്റെ പേരാണ് അലര്‍മേല്‍ വള്ളി. ഭരതനാട്യത്തിലെ പന്തനല്ലൂര്‍ ശൈലിയില്‍ പുകള്‍പെറ്റ ചൊക്കലിംഗം പിള്ളയുടെ പ്രിയശിഷ്യയാണ് അലര്‍മേല്‍ വള്ളി. 

സാഹിത്യവും സംഗീതവുമാണ് ഇവരെ നൃത്തത്തിലേക്കാനയിച്ചത്. ആഢ്യകുടുംബത്തില്‍ ജനിച്ച വള്ളിയുടെ നൃത്തജീവിതം എതിര്‍പ്പുകള്‍ നിറഞ്ഞതായിരുന്നു. യാഥാസ്ഥിതിക ചുറ്റുപാടിലും അമ്മയുടെയും ഗുരുവിന്റെയും പിന്തുണയും പ്രോത്സാഹനവുമാണ് അവര്‍ക്കു കരുത്തായത്. അമ്മയാണ് പ്രധാന വിമര്‍ശകയും ആസ്വാദകയുമായിരുന്നത്.

വേദികളില്‍ നിറഞ്ഞാടുമ്പോള്‍, കൊറിയോഗ്രാഫിയിലൂടെ ചിത്രകാരിയും കവിയുമായി മാറുമെന്ന് അവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പുസ്തകപ്പുഴുവായിരുന്ന വള്ളി സാഹിത്യത്തിലൂടെയാണ് നൃത്തത്തിലേക്കു കടന്നുവന്നത്.

പ്രകൃതിയോടുള്ള പ്രണയവും നിരീക്ഷണവും നൃത്തവുമായി കൂടുതല്‍ അടുപ്പിച്ചു. 1991-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. പദ്മശ്രീ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ നൃത്തവിസ്മയമായിരുന്നു അലര്‍മേല്‍ വള്ളി. ചെന്നൈയിലെ ദീപശിഖ ഡാന്‍സ് സ്‌കൂളിന്റെ സാരഥിയാണ്.


 

Content Highlights: mbifl 2023, mbifl 4th edition, Alarmel Valli, Kanakakkunnu, Thiruvananthapuram