എന്നെപ്പോലെ അദ്ദേഹത്തിനും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്; മുരളീധരന് മറുപടിയുമായി മല്ലിക സാരാഭായ്

മല്ലികാ സാരാഭായ്
മല്ലികാ സാരാഭായ്

കോഴിക്കോട് : തനിക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നതു പോലെ വി. മുരളീധരനും സ്വന്തം അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്ന് പ്രശസ്ത നര്‍ത്തകിയും ആക്ടിവിസ്റ്റുമായ മല്ലിക സാരാഭായ്. കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലറായുള്ള മല്ലിക സാരാഭായിയുടെ നിയമനത്തെ വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വലിയ കുപ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നതാണ് മല്ലിക സാരാഭായില്‍ സി.പി.എം. കാണുന്ന യോഗ്യതയെന്നായിരുന്നു മുരളീധരന്റെ വിമർശനം. സി.പി.എമ്മിന്റെ നയങ്ങളോട് യോജിക്കുന്നത് കൊണ്ടാണ് അവരെ ചാന്‍സലറാക്കിയതെന്നും അല്ലാതെ രാജ്യത്ത് വേറെ കലാകാരന്‍മാര്‍ ഇല്ലാഞ്ഞിട്ടല്ലെന്നും മുരളീധരന്‍ പരിഹസിച്ചിരുന്നു.  ഈ വിഷയത്തിൽ മാതൃഭൂമി ഡോട്ട്‌കോമിനോട് പ്രതികരിക്കുകയായിരുന്നു മല്ലിക. 

കലാമണ്ഡലത്തിലെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കിയ വിഷയത്തിലും അവര്‍ തന്റെ അഭിപ്രായം പങ്കുവെച്ചു.

"ചാന്‍സലര്‍ സ്ഥാനത്തിരിക്കുന്ന ഗവര്‍ണര്‍മാര്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്‌. മികവിനോടായിരിക്കില്ല അവരുടെ പ്രതിബദ്ധത. ഒരു ഔപചാരിക വേഷമാണ് ഗവർണ്ണർമാരുടെ ചാൻസലർ പദവി എന്നത്." തന്റേതും അത്തരത്തില്‍ ഒരു ആലങ്കാരിക വേഷമാണെന്നും മല്ലിക പറഞ്ഞു.

ഹിന്ദുത്വയും ലിംഗവിവേചനവും പുരുഷാധിപത്യവും പ്രകടമാക്കുന്ന തരത്തിലേക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം മാറ്റം വന്നത്  കാണാനാവുന്നുണ്ടെന്നും അതിന് അന്ത്യം വരുത്താനായി നമ്മളെല്ലാം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും നീതി ലഭിക്കുംവരെ നമ്മള്‍ ഉറക്കെ സംസാരിച്ചുകൊണ്ടിരിക്കണമെന്നും  മല്ലിക സാരാഭായ് പ്രതികരിച്ചു. 

ആനക്കര തറവാട്ടിലെ മറ്റ് സ്ത്രീകള്‍ സത്യത്തിനും നീതിക്കും വേണ്ടി നടത്തിയ പോരാട്ടം തന്റെ ജീവിതത്തിലും തുടരണമെന്നാണ്  ആഗ്രഹിക്കുന്നതെന്നും അമ്മ മൃണാളിനി സാരാഭായ് ജനിച്ച ആനക്കര തറവാടിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് മല്ലിക പറഞ്ഞു. 

"താങ്കള്‍ വെറുമൊരു കലാകാരി മാത്രമല്ല, കാഴ്ച്ചപ്പാടുള്ള കലാകാരി കൂടിയാണ്. കലയെന്നത് താങ്കള്‍ക്ക് സാമൂഹിക മുന്നേറ്റത്തിനുള്ള ഉപാധിയാണോ. അങ്ങനെയാണെങ്കില്‍ അത് കലാമണ്ഡലത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ എങ്ങനെയാണ് പ്രതിഫലിക്കുക" എന്ന ചോദ്യത്തിന് മല്ലിക നല്‍കിയ മറുപടി ഇതാണ്:

'വിദ്വേഷത്തിന്റെയും അക്രമണോത്സുകതയുടെയും ലോകത്ത് കലയ്ക്ക് മുറിവുകളുണക്കാനുള്ള ശേഷിയുണ്ട്. കലയ്ക്ക് വിനോദം മാത്രമായി ചുരുങ്ങാനാവില്ല, അങ്ങനെ ആവുകയുമരുത്. പകരം ക്ഷയിച്ച വ്യവസ്ഥിതികളയെും നീതി നിഷേധിക്കുന്ന സംവിധാനങ്ങളെയും അതിന് ചോദ്യം ചെയ്യാനാവണം. അത്തരത്തില്‍ മ്യൂസിയത്തില്‍ കാഴ്ചവസ്തുവാക്കേണ്ട പുരാതന വസ്തുവല്ല കല. അനുദിനം ദ്രുതഗതിയില്‍ മുന്നോട്ടു നീങ്ങുന്ന ലോകത്തിനനുസരിച്ച് കലയെ കാലാനുഗണമാക്കണം. മാത്രവുമല്ല, ആ കലാരൂപത്തിന്റെ കാതലിനെ നിലനിര്‍ത്തിക്കൊണ്ട് ഇന്നത്തെ കാലത്തിനനുസരിച്ച് കാലികപ്രസക്തിയുള്ളതും ആകര്‍ഷകവും ആക്കി തീര്‍ക്കുകയും വേണം.

Content Highlights: Mallika Sarabhai, V Muraleedharan, Kerala Kalamandalam, Interview,Chancellor