ഹോർമുസ് കടലിടുക്കിലെ സുരക്ഷയുംപ്രാദേശിക സംഭവവികാസങ്ങളും ചർച്ച ചെയ്ത് ജിസിസി വിദേശകാര്യ മന്ത്രിമാർ

#ജാഫറലി പാലക്കോട്
ഓൺലൈൻ മീറ്റിങ്
ഓൺലൈൻ മീറ്റിങ്

റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ കൂടിയാലോചനാ യോഗം നടത്തി. ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ പ്രാദേശിക സംഭവവികാസങ്ങൾ, മേഖലയുടെ സുരക്ഷ, ഹോർമുസ് കടലിടുക്കിലെ നാവിഗേഷൻ സുരക്ഷ എന്നിവ ചർച്ച ചെയ്തു. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ യോഗത്തിൽ ഓൺലൈനായി പങ്കെടുത്തു.

മേഖലയിലെ പുതിയ സംഭവവികാസങ്ങൾ, നിലവിൽ പുരോഗമിക്കുന്ന ചർച്ചകൾ, സംഘർഷം കുറയ്ക്കുന്നതിനും പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ധാരണകൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങളും മന്ത്രിമാർ വിലയിരുത്തി.

ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സുരക്ഷിതവും സ്വതന്ത്രവുമായ സഞ്ചാരം ഉറപ്പാക്കുന്നതിനും, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി കപ്പൽഗതാഗതം, വ്യാപാരം, അവശ്യവസ്തുക്കളുടെ വിതരണം എന്നിവ തടസ്സമില്ലാതെ തുടരുന്നതിനും ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കാനുള്ള മാർഗങ്ങളും യോഗത്തിൽ ചർച്ചയായി. അതോടൊപ്പം, ഗൾഫ് തീരദേശ രാജ്യങ്ങളുടെ പരമാധികാര അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രിമാർ ആവർത്തിച്ചു.

രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകുകയും, പരസ്പര വിശ്വാസം വളർത്തുന്ന അന്തരീക്ഷം സൃഷ്ടിച്ച് എല്ലാ കക്ഷികൾക്കും അംഗീകരിക്കാവുന്ന പരിഹാരങ്ങളിലേക്ക് എത്തുന്നതിനായി സംയുക്ത സഹകരണം തുടരുമെന്നും ജിസിസി വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി.

Content Highlights: GCC ministers reviewed regional security and recent developments., Emphasis on ensuring free and safe navigation through the Strait of Hormuz., Commitment to diplomatic solutions and regional stability., Strengthening coordination for uninterrupted international trade and supply chains.