സൗദിയിൽ ഉച്ചവെയിലിലെ പുറംജോലി വിലക്ക് അവസാനിച്ചു; മൂന്ന് മാസത്തെ നിയന്ത്രണം പിൻവലിച്ചു

റിയാദ്: നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന സാഹചര്യത്തിൽ ഉച്ചസമയത്ത് പുറംജോലി ചെയ്യുന്നതിനുള്ള വിലക്ക് സൗദി അറേബ്യ ചൊവ്വാഴ്ച, സെപ്റ്റംബർ 15ന് അവസാനിച്ചു. മൂന്ന് മാസമായി രാജ്യത്തുടനീളം പ്രാബല്യത്തിലുണ്ടായിരുന്ന നിയന്ത്രണമാണ് അവസാനിച്ചത്.
മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം, നാഷണൽ കൗൺസിൽ ഫോർ ഒക്കുപ്പേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് (NCOSH) എന്നിവയുടെ ഏകോപനത്തിലാണ് 2026ലെ ഉച്ചസമയ പുറംജോലി വിലക്ക് നടപ്പാക്കിയത്. ജൂൺ 15നാണ് വിലക്ക് പ്രാബല്യത്തിൽ വന്നത്.
ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനായിരുന്നു നിയന്ത്രണം. നിർമാണം, ശുചീകരണം, റോഡ് അറ്റകുറ്റപ്പണി തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾ ഉൾപ്പെടെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും തൊഴിലാളികളും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കടുത്ത വേനൽച്ചൂടിൽ തൊഴിലാളികളെ ചൂട് മൂലമുള്ള ശാരീരിക അസ്വസ്ഥതകൾ, ക്ഷീണം, ആരോഗ്യപ്രശ്നങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയായിരുന്നു വിലക്കിന്റെ പ്രധാന ലക്ഷ്യം. ജോലി സമയം ക്രമീകരിക്കുക, തണലുള്ള വിശ്രമസ്ഥലങ്ങൾ ഒരുക്കുക, ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ നിർദേശങ്ങളും സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനും ഉയർന്ന താപനിലയും നേരിട്ടുള്ള സൂര്യപ്രകാശവും മൂലമുള്ള തൊഴിൽപരമായ അപകടസാധ്യതകൾ കുറയ്ക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് നിയന്ത്രണം നടപ്പാക്കിയത്.
മൂന്ന് മാസത്തെ കാലയളവിൽ രാജ്യത്തുടനീളം 29,945 പരിശോധനകൾ മന്ത്രാലയം നടത്തി. സ്ഥാപനങ്ങളുടെ നിയമാനുസൃത പാലനനിരക്ക് 95 ശതമാനമായിരുന്നു. നിയമലംഘനവുമായി ബന്ധപ്പെട്ട് 1,771 കേസുകൾ രേഖപ്പെടുത്തിയപ്പോൾ, തീരുമാനത്തിന്റെ നടപ്പാക്കലുമായി ബന്ധപ്പെട്ട 41 പരാതികളും റിപ്പോർട്ടുകളും അധികൃതർ കൈകാര്യം ചെയ്തു.
തൊഴിൽസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിലും സ്ഥാപനങ്ങൾക്കിടയിൽ അവബോധം വർധിച്ചുവരുന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്ന് മന്ത്രാലയം വ്യക്തമാക്കി.
Content Highlights: The 3-month midday outdoor work ban officially ended on Tuesday, September 15, 2026., The ban prohibited direct sunlight work from 12 PM to 3 PM to protect workers from extreme heat., Authorities conducted 29,945 inspections with a high compliance rate of 95% across private sector establishments., A total of 1,771 violations and 41 complaints were recorded during the three-month period.