ജിദ്ദ വിമാനത്താവളം വഴി മക്കയിലേക്കുള്ള ആദ്യ ഹജ്ജ് സംഘം എത്തി

ജിദ്ദ: ജിദ്ദ വിമാനത്താവളം വഴിയുള്ള ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായുള്ള ആദ്യ ഹാജിമാരുടെ സംഘം ചൊവ്വാഴ്ച എത്തി. ബംഗ്ലാദേശിലെ ധാക്കയിൽ നിന്നുള്ള തീർത്ഥാടകരെ സൗദി ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് അൽ-ജാസർ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.
വിമാനത്തിൽ 396 പേരാണ് ഉണ്ടായത്. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം, യാൻബുവിലെ പ്രിൻസ് അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, തായിഫ് അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുൾപ്പെടെ ആറ് പ്രധാന വിമാനത്താവളങ്ങൾ തീർത്ഥാടകർക്ക് സേവനം നൽകുന്നതിനായി അനുവദിച്ചിട്ടുണ്ട്. ദുൽഹജ്ജ് മാസം തുടക്കം വരെ ഹജ്ജ് വിമാന സർവീസുകൾ തുടരും. തീർഥാടകർ എത്തിച്ചേരുന്നത് മുതൽ ഹജ്ജ് ചെയ്ത് തിരികെ പോകുന്നത് വരെയുള്ള യാത്ര സുഗമമാക്കുന്നതിനും മക്ക, മദീന പുണ്യ പള്ളികളെയും വിശ്വാസികളെയും സേവിക്കുന്നതിൽ രാജ്യം വിവിധ പദ്ധതികൾ ഒരുക്കിയതായി മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Haj season kicks off with first group of pilgrims arrives