വരുന്നു... വയോജനങ്ങൾക്കായി പ്രത്യേക ആശുപത്രി

മസ്ഗാവിൽ 160 കിടക്കകളുള്ള സംവിധാനം
മുംബൈ : മസ്ഗാവിൽ വയോജനങ്ങൾക്ക് മാത്രമായി പരിചരണ ആശുപത്രി വരുന്നു. ആഗാഖാൻ ഹെൽത്ത് സർവീസസ് 160 കിടക്കകളുള്ള ആശുപത്രിയാണ് ഇവിടെ നിർമിക്കുന്നത്. ശസ്ത്രക്രിയാനന്തര പരിചരണവും വയോധികർക്ക് ഇവിടെ ഒരുക്കും. മസ്ഗാവിൽ ആശുപത്രി നിർമാണത്തിനായി ആഗാഖാൻ ഹെൽത്ത് സർവീസസ് ഒരു ഏക്കർ സ്ഥലം വാങ്ങിയിട്ടുണ്ട്.
പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന പ്രിൻസ് ആഗാഖാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായി പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തു. ഇന്ത്യയിൽ മുതിർന്ന പൗരന്മാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം 70 ശതമാനത്തോളും വയോജനരോഗികൾക്കും വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുണ്ട്. മിക്ക ആശുപത്രികളും പ്രായമായ രോഗികൾക്ക് അനുയോജ്യമല്ല. അവർക്ക് ശസ്ത്രക്രിയാനന്തര പരിചരണം ഒരുക്കുന്നതിനായി പ്രത്യേക യൂണിറ്റ് ഉണ്ടാക്കുമെന്ന് ആഗാഖാൻ ഹെൽത്ത് സർവീസസ് അധികൃതർ അറിയിച്ചു. 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ അഞ്ചിൽ ഒരാൾ വീതം മുതിർന്ന പൗരനാകുമെന്നാണ് കരുതുന്നത്. കുട്ടികളെ വളർത്തുന്നതിനുള്ള ചെലവ് വർധിക്കുകയും വിവാഹം കഴിക്കാതിരിക്കാൻ കൂടുതൽ ആളുകൾ തീരുമാനിക്കുകയും ചെയ്യുന്നതിനാൽ, പ്രായമായവരുടെ എണ്ണം അതിവേഗം വളരുകയാണ്. ആരോഗ്യ സംരക്ഷണത്തിലെ പുരോഗതിയും മികച്ചനിലവാരമുള്ള മരുന്നുകളുടെ ലഭ്യതയും ആളുകളെ കൂടുതൽ കാലം ജീവിക്കാൻ പ്രാപ്തരാക്കുന്നുവെന്ന് അഗാഖാൻ ഹെൽത്ത് സർവീസിസിന്റെ ചെയർപേഴ്‌സൺ അമിൻ മനേകിയ പറഞ്ഞു.