ജൈവോർജ മേഖലയിൽ കർണാടകയും തെലങ്കാനയും കൈകോർക്കുന്നു

ബെംഗളൂരു : സുസ്ഥിര ജൈവോർജ മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കർണാടകയും തെലങ്കാനയും കൈകോർക്കുന്നു. ഇതിന്റെ മുന്നോടിയായി കർണാടക ജൈവോർജ വികസന ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര, തെലങ്കാന ഉപമുഖ്യമന്ത്രിയും ഊർജ വകുപ്പ് മന്ത്രിയുമായ മല്ലു ഭട്ടി വിക്രമാർകയുമായി ഹൈദരാബാദിൽ കൂടിക്കാഴ്ച നടത്തി.

ജൈവോർജമേഖലയിൽ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം, പങ്കാളിത്തം, ഭാവികരാറുകൾ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ചകൾ നടത്തി. മേഖലയുടെ വികസനത്തിനുള്ള അവസരങ്ങൾ, സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ പ്രോത്സാഹിപ്പിക്കാനുള്ള സാധ്യതകൾ, നിക്ഷേപം ആകർഷിക്കുന്നതിനും മേഖലയുടെ സമഗ്രവളർച്ചയ്ക്കുമായി കർണാടക സ്വീകരിച്ചിട്ടുള്ള വിവിധ നടപടികൾ എന്നിവ ചർച്ചചെയ്തു.

ഇരുസംസ്ഥാനങ്ങളിലേയും ശേഷികളും അവസരങ്ങളും ഫലപ്രദമായി ഏകോപിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിലൂടെ നിക്ഷേപം, സാങ്കേതികപുരോഗതി, വ്യാവസായിക സഹകരണം എന്നിവയ്ക്കായി പുതിയ വഴികൾ തുറക്കാനാകുമെന്ന് അഭിപ്രായമുയർന്നു. കർണാടക മുന്നോട്ടുവെച്ച സാധ്യതകളോട് മല്ലു ഭട്ടി വിക്രമാർക അനുകൂലമായി പ്രതികരിച്ചു. ജൈവോർജ മേഖലയുടെ വികസനത്തിനായി ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള പരസ്പരസഹകരണവും പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. സതീഷ് ചുക്കപ്പള്ളി, ചെയർമാന്റെ ഉപദേഷ്ടാവായ ഡോ. ഷിജു സെബാസ്റ്റ്യൻ എന്നിവരുൾപ്പെടെ ഇരു സംസ്ഥാനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.