നീരൊഴുക്ക് തടഞ്ഞ് മരച്ചില്ല;മണൽപ്പുറ്റ് വിസ്തൃതി കുറച്ചു

ആറിന് ഒഴുകാൻ ഇടമില്ല

തോട്ടഭാഗം : മനയ്ക്കച്ചിറ പാലത്തിന് ചുവട്ടിൽ തടഞ്ഞുനിൽക്കുന്ന മുളംച്ചില്ലകളും മരങ്ങളുടെ കൊമ്പുകളും നീരൊഴുക്ക് തടയുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയതാണ്. പാലത്തിന്റെ തൂണുകളുടെ കെട്ടുകളിൽ ഇടിച്ചാണിവ നിൽക്കുന്നത്. ആറ്റുതീരങ്ങളിൽനിന്നിരുന്ന മരങ്ങൾ അടക്കം കടപുഴകി എത്തിയിരുന്നു. കുത്തൊഴുക്കിന്റെ ശക്തിയാൽ ഇവയിൽ കുറെയൊക്കെ നീങ്ങിപോയി. എന്നാൽ, മരച്ചില്ലകളാകട്ടെ പാലത്തിൽ അടിത്തട്ടിൽ കുടുങ്ങിക്കിടക്കുകയാണ്.

തീരങ്ങളിൽനിന്നിരുന്ന മുളങ്കൂട്ടങ്ങളും ഒഴുകിയെത്തി കിടക്കുന്നുണ്ട്. ആറ്റിലൂടെ എത്തുന്ന കുപ്പികൾ അടക്കമുള്ളവ ഇതിന് കീഴിയിൽ അടിഞ്ഞുകൂടാൻ ഇടയാകുന്നു. രണ്ടുവർഷം മുന്നേ കാലവർഷ സമയത്ത് മുറിച്ചിട്ട മരങ്ങൾ ഇവിടെ മാസങ്ങളാണ് ഉടക്കിക്കിടന്നത്. ഇക്കാര്യം ബന്ധപ്പെട്ട അധികൃതർ ഗൗനിച്ചിരുന്നല്ല. ഒടുവിൽ, ഇവ മോഷണം പോയതോടെയാണ് വനംവകുപ്പ് കേസെടുത്ത് തുടർനടപടികളിലേക്ക് നീങ്ങിയത്.

മണൽപ്പുറ്റ് നീക്കണം

മണിമലയാറ്റിൽ മണൽപുറ്റ് നീക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മനയ്ക്കച്ചിറ മുതൽ കുറ്റൂർവരെ ഭാഗങ്ങളിലാണ് ഏറെപ്രശ്‌നം. നദികളിലെ ചെളിനീക്കി നീരൊഴുക്ക് സുഗമമാക്കുന്ന സർക്കാർ പ്രഖ്യാപനം കാലവർഷസമയത്ത് മിക്കപ്പോഴും നടക്കും. ഒഴുക്കിന് തടയുന്നതരത്തിൽ നിൽക്കുന്ന പുറ്റുകൾ ആറിന്റെ വിസ്തൃതി കുറച്ചു. ഏകദേശം അഞ്ചുകീലോമീറ്റർ ദൂരത്തിൽ പുല്ലുംകാടും വളർന്ന ഇടങ്ങൾ കരയ്ക്ക് സമാനമാണ്. നിറഞ്ഞൊഴുകാൻ ഇടമില്ലാതെ പുഴ തീരങ്ങൾ കവരാൻ ഇത് കാരണമായി. 50 അടിയ്ക്ക് മുകളിൽ വീതി ഉണ്ടായിരുന്നിടത്ത് ഇന്നുള്ളത് 20 അടിയിൽ താഴെയാണ്. ബാക്കിയിടം മണൽപുറ്റുകളാൽ സമ്പന്നം. ഒഴുക്കിന്റെ ഗതിയിലുണ്ടായ വ്യത്യാസം പാലങ്ങളുടെ ആയുസ്സിനെ ബാധിക്കുന്നുണ്ട്.

ഇവിടങ്ങൾ അതിവേഗം കാലവർഷ കെടുതിയ്ക്ക് ഇരയാകുന്ന സ്ഥിതി തുടങ്ങിയിട്ട് ഏഴുവർഷത്തോളമായി. നദിയിൽ ജലനിരപ്പ് ഉയർന്നാൽ ടി.കെ. റോഡിൽ മനയ്ക്കച്ചിറ, കുറ്റൂർ-മനയ്ക്കച്ചിറ റോഡുകൾ മുങ്ങും. വള്ളംകുളം, മനയ്ക്കച്ചിറ, കുറ്റൂർ പാലങ്ങളുടെ ചുവട്ടിൽനിന്നുവരെ മണൽവാരി കടത്തി ആറിന്റെ ഗതി തകർത്തു.