മല തുരന്നതിൽ വിജിലൻസ് കണ്ണ്; നെടുംകുന്നിൽ പരിശോധന

വടക്കത്തുകാവ് : നെടുംകുന്ന് മലയിലെ മണ്ണെടുപ്പ് വിഷയത്തിൽ ഏറത്ത് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെ പരിശോധനയ്ക്കുപുറമേ നെടുംകുന്ന് മലയിലും പരിശോധന നടത്തി പോലീസ് വിജിലൻസ്. വ്യാഴാഴ്ച വൈകീട്ടാണ് പരിശോധനയ്ക്കായി വിജിലൻസ് സംഘം എത്തിയത്.
പ്രധാനമായും അനധികൃതമായി മണ്ണെടുത്ത സ്ഥലം, കുടിവെള്ള സംഭരണ ടാങ്ക് നിന്ന സ്ഥലം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. അനുമതിയേക്കാൾ കൂടുതൽ മണ്ണെടുത്തിട്ടുണ്ടോ എന്നറിയാൻ അളവുപരിശോധനയും നടന്നു. വിജിലൻസ് സി.ഐ. വിനോദിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കഴിഞ്ഞദിവസം ഏറത്ത് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി, എൻജിനിയറിങ് വിഭാഗം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ മൊഴികൾ വിജിലൻസ് എടുത്തിരുന്നു. ജൂൺ ആദ്യവാരത്തിലാണ് നെടുംകുന്ന് മലയിൽ മണ്ണെടുപ്പ് നടന്നത്. എന്നാൽ, നാട്ടുകാർ ഇത് തടഞ്ഞു. മലയുടെ സംരക്ഷണത്തിന് മണ്ണെടുപ്പ് ഭീഷണിയാണ്. കൂടാതെ മലയുടെ അടിവാരത്തുനിന്ന് മണ്ണെടുക്കുന്നത് അപകടകരമാണ് എന്നറിഞ്ഞിട്ടും ഇപ്പോഴും മണ്ണെടുക്കുകയാണ്. ഇതിനാൽ മലയിലെ മണ്ണെടുപ്പ് പൂർണമായും നിർത്തിക്കണം. മണ്ണെടുക്കാൻ കാരണമായ ഏറത്ത് ഗ്രാമപ്പഞ്ചായത്തിലെ എൻജിനിയറിങ് വിഭാഗത്തിലെ അസി.എൻജിനിയറുടെ ചട്ടവിരുദ്ധ റിപ്പോർട്ടിനെപ്പറ്റി വിജിലൻസ് അന്വേഷിക്കണമെന്നും മണ്ണെടുക്കാൻ അനുമതിനൽകിയ എറത്ത് ഗ്രാമപ്പഞ്ചായത്തിനെ പ്രതിചേർക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ കേരള ഹൈക്കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടക്കുന്നത്. കഴിഞ്ഞദിവസം ജില്ലാ കളക്ടർ മലയിലെ മണ്ണെടുക്കുന്നതിൽ നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.