'ഏഷ്യയിൽ ആധിപത്യം സ്ഥാപിക്കാൻ ചൈനയുടെ ശ്രമം'; സൈനികശക്തി പ്രയോഗിക്കാൻ തയ്യാറെടുക്കുന്നെന്നും യുഎസ്

സിംഗപ്പൂർ: ഏഷ്യയിൽ ആധിപത്യം സ്ഥാപിക്കാനായി ചൈന, സൈനിക ശക്തി പ്രയോഗിക്കാൻ തയ്യാറെടുക്കുകയാണെന്ന മുന്നറിയിപ്പുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഇന്തോ-പസഫിക് സഖ്യകക്ഷികൾക്കൊപ്പം അമേരിക്ക ശക്തമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസി എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ചൈന ഉയർത്തുന്ന ഭീഷണി യഥാർഥവും ആപൽസൂചന നൽകുന്നതാണെന്നും ഹെഗ്സെത്ത് പറഞ്ഞു. സിംഗപ്പൂരിൽ നടന്ന ഷാങ്റി ലാ ഡയലോഗിൽ (Shangri-La Dialogue- ഇന്തോ-പസഫിക് മേഖലയിലും ലോകമെമ്പാടുമുള്ള പ്രതിരോധ നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള വേദി) സംസാരിക്കുകയായിരുന്നു അദ്ദേഹം.
തായ്വാൻ അധിനിവേശത്തിനാവശ്യമായ സൈനികശേഷി ബീജിങ് വളർത്തിക്കൊണ്ടിരിക്കുകയാണ്. യഥാർത്ഥ കരാറിനായി നിരന്തരാഭ്യാസത്തിലൂടെ അവർ പരിശീലനം നടത്തുകയാണ്. കമ്മ്യൂണിസ്റ്റ് ചൈനയുടെ ആക്രമണം തടയാൻ യുഎസ് തങ്ങളുടെ തന്ത്രം ക്രമീകരിക്കുന്നുണ്ട്. ഏഷ്യയിലെ യുഎസ് സഖ്യകക്ഷികൾ പ്രതിരോധം വേഗത്തിൽ ശക്തിപ്പെടുത്തണമെന്നും ഹെഗ്സെത്ത് ആവശ്യപ്പെട്ടു.
വ്യാപാരം, സാങ്കേതികവിദ്യ, പ്രാദേശിക സ്വാധീനം തുടങ്ങിയവയെച്ചൊല്ലി യുഎസ്-ചൈന ബന്ധം ഉലഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ ആഹ്വാനം എന്നതും ശ്രദ്ധേയമാണ്.
ചൈനയുടെ നടപടിയെ ഒരു മുന്നറിയിപ്പെന്നാണ് പീറ്റ് ഹെഗ്സെത്ത് വിശേഷിപ്പിച്ചത്. സൈബർ ആക്രമണങ്ങൾ, അയൽരാജ്യങ്ങളെ ഉപദ്രവിക്കൽ, നിയമവിരുദ്ധമായി ദക്ഷിണ ചൈനാക്കടലിലെ പ്രദേശങ്ങൾ സൈനികവത്കരിക്കൽ തുടങ്ങിയവയുടെ പേരിൽ അദ്ദേഹം ചൈനയെ കുറ്റപ്പെടുത്തി. യുഎസിന് മേലോ സഖ്യകക്ഷികൾക്കുമേലോ ചൈന ആധിപത്യം സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും പീറ്റ് ഹെഗ്സെത്ത് കൂട്ടിച്ചേർത്തു.
Content Highlights: US Defense Secretary Warns of China's Growing Military Power in Asia