അമേരിക്കൻ പ്രതിരോധ റഡാറുകൾ ലക്ഷ്യമിട്ട് ഇറാൻ; ജോർദാനിലും യുഎഇയിലും കനത്ത ആക്രമണവുമായി ഇറാൻ

ജോർദാൻ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കനത്ത സംഘർഷത്തിനിടയിൽ, മേഖലയിലെ അമേരിക്കൻ മിസൈൽ പ്രതിരോധ റഡാർ സംവിധാനങ്ങൾക്ക് നേരെ ശക്തമായ ആക്രമണം നടന്നതായി റിപ്പോർട്ട്. ജോർദാനിലും യുഎഇയിലും സ്ഥാപിച്ചിട്ടുള്ള പ്രതിരോധ ശൃംഖലകളിലെ റഡാർ സംവിധാനങ്ങളെ തകർക്കാനാണ് പ്രധാനമായും ശ്രമം നടന്നിരിക്കുന്നതെന്ന് പുതിയ ഉപഗ്രഹ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ കണ്ടെത്തി നശിപ്പിക്കാൻ സഹായിക്കുന്ന 'താഡ്' പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ റഡാർ കേന്ദ്രങ്ങൾക്കാണ് ഇത്തരത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ശത്രുക്കളുടെ മിസൈലുകളെ നേരത്തെ തിരിച്ചറിയാനുള്ള ശേഷി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.
ജോർദാനിലെ മുവഫാഖ് സാൽതി വ്യോമതാവളത്തിലാണ് ഏറ്റവും വ്യക്തമായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ വിന്യസിച്ചിരുന്ന അമേരിക്കയുടെ താഡ് മിസൈൽ ബാറ്ററിയുടെ റഡാർ കേന്ദ്രത്തിന് സമീപം രണ്ട് വലിയ ഗർത്തങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 13 അടി വീതിയുള്ള ഈ ഗർത്തങ്ങൾ, പ്രതിരോധ സംവിധാനത്തെ തകർക്കാൻ ഒന്നിലധികം തവണ ആക്രമണം നടന്നുവെന്നതിന്റെ സൂചനയാണ്. മാർച്ച് ഒന്നിനും രണ്ടിനും ഇടയിലാണ് ഈ ആക്രമണം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ഫെബ്രുവരി പകുതി മുതൽ ഈ താവളത്തിൽ പ്രതിരോധ സംവിധാനം സജ്ജമാക്കിയിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുഎഇയിലെ റുവൈസ്, സാദർ എന്നീ സൈനിക കേന്ദ്രങ്ങളിലും സമാനമായ ആക്രമണ ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ട്. ഫെബ്രുവരി 28-നും മാർച്ച് ഒന്നിനും ഇടയിൽ നടന്ന ഈ ആക്രമണങ്ങളിൽ രണ്ട് കേന്ദ്രങ്ങളിലായി ഏകദേശം ഏഴോളം കെട്ടിടങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട്. മൊബൈൽ റഡാർ സംവിധാനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന വാഹന ഷെഡുകൾക്കാണ് പ്രധാനമായും ആഘാതമേറ്റത്. ആക്രമണ സമയത്ത് റഡാർ ഉപകരണങ്ങൾ ഈ ഷെഡുകൾക്കുള്ളിൽ ഉണ്ടായിരുന്നുവോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. അതേസമയം, ഈ കേന്ദ്രങ്ങളിൽ 2016 മുതൽ തന്നെ താഡ് സംവിധാനങ്ങൾ വിന്യസിച്ചിരുന്നതായി മുൻകാല ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ഖത്തറിലെ ഉം ദഹലിലുള്ള അമേരിക്കൻ നിർമ്മിത മുന്നറിയിപ്പ് റഡാർ കേന്ദ്രത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. മാർച്ച് 3-ന് പകർത്തിയ ഉപഗ്രഹ ദൃശ്യങ്ങൾ വിശകലനം ചെയ്ത ഗവേഷകരാണ് ഈ വിവരം പുറത്തുവിട്ടത്. അതേസമയം, മേഖലയിലെ തങ്ങളുടെ സൈനിക ശേഷിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് പ്രതികരിക്കാൻ പെന്റഗൺ തയ്യാറായിട്ടില്ല.
ആക്രമണങ്ങളെത്തുടർന്ന് യുഎഇയിൽ യുദ്ധവിമാനങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് സൈനിക താവളങ്ങളുടെ സംരക്ഷണത്തിനായി ഫ്രാൻസ് തങ്ങളുടെ റഫാൽ യുദ്ധവിമാനങ്ങളെ യുഎഇയുടെ ആകാശത്ത് വിന്യസിച്ചിട്ടുണ്ട്. മിസൈലുകളെയും ഡ്രോണുകളെയും തടയാൻ ഈ വിമാനങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടില്ലെങ്കിലും, യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്തെ ലക്ഷ്യം വെച്ചുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായതായി യുഎഇ അധികൃതർ അറിയിച്ചു.
Content Highlights: New satellite imagery suggests US-supplied THAAD missile defense radars in Jordan and the UAE were targeted and damaged. Explore the analysis and its impact on regional security.