‘ലോകത്തിനുമുമ്പിൽ മൂടിവെക്കാൻ ശ്രമം’; രഹസ്യമായി ചൈന ആണവപരീക്ഷണം നടത്തുന്നുവെന്ന് അമേരിക്ക

ജെനീവ: ചൈന രഹസ്യമായി ആണവപരീക്ഷണം നടത്തുന്നുവെന്ന് യുഎസ്. 2020-ൽ ചൈന ആണവപരീക്ഷണം നടത്തിയെന്നും നൂറുകണക്കിന് ടൺ ആണവവസ്തുക്കൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾക്ക് ചൈന തയ്യാറെടുക്കുകയാണെന്നും യുഎസ് അന്താരാഷ്ട്ര സുരക്ഷാ സെക്രട്ടറി തോമസ് ഡിനാനോ ജെനീവ കോൺഫറൻസിൽവെച്ച് പറഞ്ഞു. റഷ്യയേയും ചൈനയേയും ഉൾപ്പെടുത്തി ത്രികക്ഷി ആണവ കരാർ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2020 ജൂൺ 22-ന് ചൈന രഹസ്യമായി ആണവപരീക്ഷണം നടത്തി. ഇത് അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണ്. ഇത് ചൈനയ്ക്ക് അറിയാവുന്നതുകൊണ്ട് അവർ ഇക്കാര്യങ്ങളൊക്കെ ലോകത്തിന് മുമ്പിൽ മൂടിവെക്കാൻ ശ്രമിക്കുകയാണ്, തോമസ് ഡിനാനോ പറഞ്ഞു.
അമേരിക്കയും റഷ്യയും തമ്മിലുണ്ടായിരുന്ന അവസാനത്തെ ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ടിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെ ആഗോളതലത്തിൽ പുതിയൊരു ആയുധ മത്സരത്തിനാണോ തുടക്കം കുറിച്ചിരിക്കുന്നതെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
എന്നാൽ, അമേരിക്കയുടെ ആരോപണങ്ങളെ ചൈന തള്ളിക്കളഞ്ഞു. ആണവവിഷയങ്ങളിൽ എല്ലായ്പ്പോഴും തങ്ങൾ ഉത്തരവാദിത്വത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്ന് ചൈനീസ് അംബാസഡർ ഷെൻ ജിയാൻ പറഞ്ഞു. യുഎസ് തുടരുന്ന ഇത്തരം പ്രസ്താവനകൾ ചൈന ശ്രദ്ധയോടെയാണ് കാണുന്നത്. ഇത്തരം തെറ്റായ കാര്യങ്ങളെ ചൈന ശക്തമായി എതിർക്കുന്നു. ആയുധമത്സരം രൂക്ഷമാകാൻ കാരണം അമേരിക്കയാണെന്നും അദ്ദേം കൂട്ടിച്ചേർത്തു.
Content Highlights: US Alleges Secret Chinese Nuclear Tests: Global Disarmament Concerns Rise