റഷ്യയുടെ വൻവ്യോമാക്രമണം; മിസൈലുകളും ഡ്രോണുകളും കീവിൽ നാശം വിതച്ചു

കീവ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആയുധ വിതരണം നിർത്തിയതിനു പിന്നാലെ യുക്രൈനിൽ റഷ്യയുടെ വൻവ്യോമാക്രമണം. 2022 ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധത്തിലെ ഏറ്റവും വലിയ വ്യോമാക്രമണമാണ് 550 മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യ നടത്തിയത്. റഷ്യൻ ഷെല്ലുകൾ കീവ് നഗരത്തിൽ് അഗ്‌നിഗോളങ്ങൾ തീർത്തു.
റഷ്യൻ നേതാവ് വ്‌ളാഡിമിർ പുതിനുമായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് റഷ്യൻ ആക്രമണം നടന്നത്. സംഭാഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.
പിടിച്ചെടുത്ത എല്ലാ യുക്രൈൻ പ്രവിശ്യകളെ റഷ്യ നിയന്ത്രിക്കുന്നത് പൂർണ്ണമായി അംഗീകരിക്കുക എന്നതായിരുന്നു പുതിൻ-ട്രംപ് ചർച്ചയിലെ റഷ്യയുടെ പ്രധാന ആവശ്യം. വോളോഡിമിർ സെലെൻസ്‌കിയെ യുക്രൈൻ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കുക, യുക്രൈൻ ഭരണഘടന ഭേദഗതി ചെയ്യുക, നാറ്റോ അംഗത്വം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും പുതിൻ ഉന്നയിച്ചു.
യുക്രൈനു നൽകിക്കൊണ്ടിരുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും മറ്റ് ആയുധങ്ങളുടെയും വിതരണം തടഞ്ഞ ട്രംപ് വ്യാഴാഴ്ച യുക്രൈനെ കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തു. യുക്രൈന് ഞങ്ങൾ വളരെയധികം നൽകിയിട്ടുണ്ട് എന്നാണ് ട്രംപ് പറഞ്ഞത്.
റഷ്യ 539 ഡ്രോണുകളും 11 ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപിച്ചതായി യുക്രെയ്ൻ പറഞ്ഞു. രാത്രിയിലുണ്ടായ ആക്രമണത്തിൽ 23 പേർക്ക് പരിക്കേറ്റതായി സെലെൻസ്‌കി പറഞ്ഞു. റഷ്യൻ വ്യോമാക്രമണങ്ങളിൽ സാധാരണക്കാരുടെ മരണസംഖ്യ ജനുവരിക്കും ജൂണിനും ഇടയിൽ 50 ശതമാനം വർദ്ധിച്ചതായി ഈ മാസം പുറത്തിറങ്ങിയ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പറയുന്നു.
Content Highlights: Russia hammers Kyiv in largest missile and drone barrage